ഈരാറ്റുപേട്ട : തുടർച്ചയായുണ്ടാകുന്ന പ്രളയങ്ങളും ഉരുൾ പൊട്ടലുകളും ഉണ്ടാകുമ്പോൾ മലയോര മേഖലകളിലെ മണ്ണും കല്ലും ഒഴുകിവന്നു മീനച്ചിലാറ്റിലും മണിമലയാറ്റിലും കൈവഴികളിലും അടിഞ്ഞ് വെള്ളം ഉയർന്ന് ആറും കൃഷിയിടങ്ങളും കമ്പോളങ്ങളും വീടുകളും റോഡുകളും ഒരേ ലെവലിൽ ആവുകയും ഭീകരമായ നാശനഷ്ടങ്ങൾക്ക് ഇട വരികയുമാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വിതക്കുന്ന ഇത്തരം വെള്ളപ്പൊക്കത്തിൽ നിന്നും നാടിനെയും ജനങ്ങളെയും സംരക്ഷിക്കാൻ ദുരന്തത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും പ്രാദേശിക ഭരണകൂടങ്ങളും ഒറ്റക്കെട്ടായി മറ്റ് ഭിന്നാഭിപ്രായങ്ങളും രാഷ്ട്രീയ ഭേദങ്ങളും മറന്ന് മുന്നോട്ടുവരണമെന്നും അടിയന്തര നടപടികൾ അടുത്ത പ്രളയത്തിനു മുമ്പ് ജനങ്ങളുടെ സഹകരണത്തോടെ ആറുകളിലും കൈ വഴികളിലും അടിഞ്ഞ് കുന്നുകൂടിയിരിക്കുന്ന എക്കലും കല്ലുകളും മണലും നീക്കം ചെയ്ത് ആഴം കൂട്ടി ഉയരുന്ന വെള്ളം ഒഴുകാൻ ഇടം ഉണ്ടാകുന്നതിന് ആത്മാർത്ഥമായി നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവർ ‘ആട് കടിച്ചു പോകും’ പോലെ വെറും വാക്കും പ്രഖ്യാപനങ്ങളും നടത്തി ജനങ്ങളെ വിഡ്ഢികളാക്കാതെ നടപടികൾ സ്വീകരിച്ച് ലക്ഷ്യം പൂർത്തിയാകുംവരെ അർപ്പണബോധത്തോടെ നിൽക്കണമെന്നും മണൽ നീക്കം ചെയ്യുന്നതിനുള്ള നിയമനടപടികൾ കളക്ടർ മുൻകൈയ്യെടുത്ത് ക്രമപ്പെടുത്തണമെന്നും,ആവശ്യമെങ്കിൽ ഒരു സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്നും സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി എം ജി ശേഖരൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.