കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിൽ പിടിയിലായ ജില്ലാ എന്‍വയണ്‍മെന്റല്‍ ഓഫീസർ എ എം ഹാരിസിന്റെ ആലുവയിലെ ഫ്ലാറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ കണ്ടെടുത്തു.ഫ്ലാറ്റിനുള്ളിൽ നിന്ന് കെട്ടുകണക്കിന് അടുക്കിവച്ചിരിക്കുന്ന രീതിയിൽ 1689610 രൂപ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.അടുക്കളയിലെ രഹസ്യഅറയിൽ നിന്നും,ഒക്കെ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലാണ് നോട്ടുകൾ ഇയാൾ സൂക്ഷിച്ചിരുന്നത്.

കൂടാതെ സേവിങ്സ് ബാങ്കിൽ പതിനെട്ടരലക്ഷം രൂപ, തിരുവനന്തപുരത്ത് 2000 സ്ക്വയർഫീറ്റ് വീട്, ആലുവായിൽ മൂന്ന് ബഡ്റൂമുള്ള ഒരു കോടിയുടെ ഫ്ലാറ്റ്, പന്തളത്ത് 33 സെന്റ് സ്ഥലവും വീടും ഉള്ളതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.ബുധനാഴ്ച രാവിലെയാണ് കോട്ടയം മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ടയര്‍ റീ ട്രെഡിംഗ് സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

പാലാ സ്വദേശിയായ ജോസ് സെബാസ്റ്റ്യന്‍ സ്ഥാപനം 2016 ലാണ് ആരംഭിച്ചത്. ഈ സ്ഥാപനത്തിനെതിരെ അയല്‍വാസി ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി പരാതി നല്‍കി. ഇതോടെയാണ് സ്ഥാപന ഉടമ ജോസ് സെബാസ്റ്റ്യന്‍ മലിനീകരണ തോത് അളക്കുന്നതിനുവേണ്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ സമീപിച്ചത്. എന്നാല്‍ അന്നു മുതല്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി ജോസ് ബാസ്റ്റ്യന്‍ പറയുന്നു

- സ്ഥാപനം പ്രവര്‍ത്തിക്കുന്നതിന് അനുമതി തേടി ജോസ് സെബാസ്റ്റ്യന്‍ പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായതോടെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. ശബ്ദ മലിനീകരണ തോത് പരിശോധിച്ച് ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയില്ല. വീണ്ടും ഉദ്യോഗസ്ഥരെ സമീപിച്ചതോടെ കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരനായ ജോസ് സെബാസ്റ്റ്യന്‍ പറയുന്നു.
- https://youtube.com/watch/3RW55ZnE9N4
- കോടതിയില്‍ അഭിഭാഷകര്‍ക്ക് നല്‍കുന്ന പണം തങ്ങള്‍ക്ക് തന്നാല്‍ പോരെ എന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചതായി ജോസ് സെബാസ്റ്റ്യന്‍ പറയുന്നു. പണം നല്‍കിയില്ലെങ്കില്‍ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പോയി ആത്മഹത്യ ചെയ്യാന്‍ ഹാരിസ് പറഞ്ഞതായും ജോസ് സെബാസ്റ്റ്യന്‍ പറയുന്നു. ഇതോടെയാണ് വിജിലന്‍സിനെ സമീപിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.ഇന്നലെ രാവിലെ അനുമതിക്കായി വിജിലന്‍സ് നല്‍കിയ പണവുമായി ഇയാള്‍ എത്തുകയായിരുന്നു. പണം കൈമാറിയതോടെ വിജിലന്‍സ് സംഘം ഹാരിസിനെ പിടികൂടി. തുടര്‍ന്ന് ഇയാളില്‍ നിന്നും തെളിവ് ശേഖരിച്ചു.വിജിലൻസ് എസ്പി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പിമാരായ കെ എ വിദ്യാധരൻ, എ കെ വിശ്വനാഥൻ, സി ഐ മാരായ റെജി എം കുന്നിപറമ്പൻ, നിസാം, യതീന്ദ്രകുമാർ,എസ് ഐമാരായ അനിൽകുമാർ, പ്രസന്നൻ, എഎസ്ഐ സ്റ്റാൻലി തോമസ് , ഗ്രേഡ് എഎസ്ഐമാരായ സാബു, ഗോപകുമാർ, അനിൽ, സിപിഒമാരായ സന്ദീപ്, സൂരജ്, ഷൈജു, അരുൺചന്ദ്, വനിതാ സിപിഒ രഞ്ജിനി എന്നിവരാണ് ഹാരിസിനെ പിടികൂടിയത്.
അഴിമതിയും,കൈക്കൂലിയും ഇല്ലാതാക്കാൻ വാർത്ത വായിച്ച് ആസ്വദിച്ചാൽ മാത്രം പോരാ താങ്കൾക്കും പലതും ചെയ്യുവാൻ സാധിക്കും.കൈക്കൂലിക്കാരെ തിരിച്ചറിഞ്ഞാൽ ഉടൻ കോട്ടയം വിജിലന്സുമായി ബന്ധപ്പെടുക,പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും:04812585501