തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കെ ടി ജലീൽ. അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ മോദിജീ കേരളത്തിലെ സ്വർണ്ണക്കള്ളക്കടത്തെന്ന് അദ്ദേഹം ചോദിച്ചു. കൊച്ചിയിൽ നടന്ന യുവം പരിപാടിയിൽ സംസാരിക്കവെ സ്വർണക്കടത്തിനെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചിരുന്നു. കേന്ദ്രം രാജ്യത്തിൻറെ കയറ്റുമതി ഉയർത്താൻ ശ്രമിക്കുമ്പോൾ ഇവിടെ ചിലർ സ്വർണം ക്കടത്തുകയാണ് എന്നായിരുന്നു അദ്ദേഹത്തിൻറെ വിമർശനം. ഇതിനു മറുപടിയായാണ് കെ ടി ജലീലിൻറെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം ഇങ്ങനെ..
അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ മോദിജീ കേരളത്തിലെ സ്വർണ്ണക്കള്ളക്കടത്ത്. സ്വർണ്ണക്കള്ളക്കടത്ത് രാവും പകലും നടക്കുന്നുണ്ടെങ്കിൽ അത് പിടിക്കാനല്ലേ കേന്ദ്ര സർക്കാരിൻ്റെ കസ്റ്റംസ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ. അവർക്ക് സ്വർണ്ണം കടത്തുന്നത് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ആ വകുപ്പുകൾ പിരിച്ചുവിട്ട് “ശേഷി”യുള്ളവരെ ചുമതല ഏൽപ്പിക്കണം.
അവനവൻറെ കഴിവുകേട് മറച്ചു വെക്കാൻ മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടുന്ന ഏർപ്പാട് കേരളത്തിൽ നിന്ന് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് ഒപ്പിക്കാനാണെങ്കിൽ ആ പൂതി പൂവണിയില്ല മോദിജീ.
കാരണം സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഇവിടെ ഞങ്ങൾ പൊതുവിദ്യാലയങ്ങൾ പണിതത് വർഗീയക്കോമരങ്ങളെ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിക്കാനാണ്. അല്ലാതെ അവർക്ക് വെഞ്ചാമരം വീശാനല്ല.