Kerala

കണ്ണൂരിൽ ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ പിഞ്ചുകുഞ്ഞിനെ മറന്ന് വെച്ചു; രക്ഷിതാക്കൾ അറിഞ്ഞത് കിലോമീറ്ററുകൾ കഴിഞ്ഞ ശേഷം

കണ്ണൂർ: ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ ഒരു വയസ്സുള്ള കുട്ടിയെ മറന്ന് ദമ്പതികൾ. തളിപ്പറമ്പിലെ ഏഴാം മൈലിലുള്ള ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടൽ അധികൃതർ പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ച കുട്ടിയെ പിന്നീട് രക്ഷിതാക്കൾക്ക് കൈമാറി.

ചപ്പാരക്കടവ് ഭാഗത്ത് നിന്നും രണ്ട് വാഹനങ്ങളിലാണ് കുടുംബം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയത്. ഒരു വയസ്സുള്ള ആൺകുട്ടി കുടുംബത്തിലെ മുതിർന്ന വ്യക്തിയുടെ പക്കൽ ആയിരുന്നു. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാനായി കുട്ടിയെ ഇയാൾ താഴെ നിർത്തി. എന്നാൽ പിന്നീട് കുട്ടിയെ എടുക്കാതെ ഇവർ തിരികെ വാഹനങ്ങളിൽ കയറി പോകുകയായിരുന്നു.

ഇവർ പോയി അൽപ്പ നേരത്തിന് ശേഷമാണ് കുട്ടി ഹോട്ടൽ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുട്ടിയുടെ കുടുംബത്തെ തിരിച്ചറിയുകയായിരുന്നു. ഇതിന് ശേഷം കുട്ടിയെ ഹോട്ടൽ ജീവനക്കാർ പോലീസിൽ ഏൽപ്പിച്ചു. ഇവരുടെ ദൃശ്യങ്ങളും കൈമാറുകയായിരുന്നു.

എന്നാൽ കിലോ മീറ്ററുകൾ താണ്ടിയ ശേഷമാണ് വീട്ടുകാർ കുട്ടിയെക്കുറിച്ച് തിരക്കിയത്. ഇതോടെ കുട്ടിയെ കാണാതായതായി വ്യക്തമാകുകയായിരുന്നു. തുടർന്ന് ഉടനെ ഇവർ തളിപ്പറമ്പിലെ ബന്ധുക്കളോട് വിവരം പറഞ്ഞു. ഇതോടെ ബന്ധുക്കൾ ഹോട്ടലിൽ എത്തി കുട്ടിയെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു.

ഹോട്ടൽ ജീവനക്കാർ അറിയിച്ചത് പ്രകാരം ബന്ധുക്കൾ പോലീസ് സ്‌റ്റേഷനിൽ എത്തി. എന്നാൽ കുട്ടിയെ കൈമാറാൻ പോലീസ് വിസമ്മതിക്കുകയായിരുന്നു. അച്ഛനും അമ്മയും നേരിട്ടെത്തിയ ശേഷമാണ് കുട്ടിയെ വിട്ട് നൽകിയത്. അശ്രദ്ധമായി കുട്ടിയെ ഹോട്ടലിൽ ഉപേക്ഷിച്ചതിന് പോലീസ് വീട്ടുകാരെ ശകാരിക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top