കോട്ടയം :മുടിയാൻ നേരത്ത് മുത്തോലപുരത്തുചെന്ന് ഒരു പെണ്ണ് കെട്ടി; ഞാനും മുടിഞ്ഞു ;അവളും മുടിഞ്ഞു;ഈ കര ആകെ മുടിഞ്ഞെന്ന് പണ്ടൊരു പഴമൊഴി കാരണവന്മാർ പറയാറുണ്ട്. അതിപ്പോൾ പാലാ നഗരസഭയിൽ അന്വർത്ഥമായിരിക്കയാണ്.ചരിത്രത്തിൽ ആദ്യമായാണ് പാലാ നഗരസഭയിൽ സിപിഎം നു ഭരണവും .ചെയർമാൻ സ്ഥാനവും ലഭിക്കുന്നത്.അതിപ്പോൾ കുരങ്ങന്റെ കൈയ്യിൽ കിട്ടിയ പ്പൂമാല പോലെ പിച്ചി ചീന്തപ്പെടുകയാണ്.
പാലാ നഗരസഭയിലെ സിപിഐ(എം) ലെ ആഭ്യന്തര പ്രശ്നങ്ങൾ ഇരുമ്പ് മറ നീക്കി പുറത്തേക്ക് വരാൻ തുടങ്ങിയിട്ട് കാലം കുറെയായി.അച്ചടക്കത്തിന് പേര് കേട്ട പാർട്ടിയിൽ ഇപ്പോൾ നടക്കുന്നത് ബൂർഷ്വ പാർട്ടികളെന്ന് സിപിഎം കാരാൽ ആരോപിക്കപ്പെടുന്ന പാർട്ടികളേക്കാൾ കഷ്ടതരമാണ്.കഴിഞ്ഞ നഗരസഭയിലെ പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവും ;സിപിഐഎം പാലാ ടൗൺ ലോക്കൽ കമ്മിറ്റി അംഗവുമായ റോയി ഫ്രാൻസിസ് ഭരണ കക്ഷിയിലെ തമ്മിലടി മൂത്തപ്പോൾ സഭയിൽ വച്ച് പറയുകയുണ്ടായി.ഭരണപക്ഷത്തിന്റെ ഈ തമ്മിലടി മൂലം ഭരണമാകെ സ്തംഭിച്ചിരിക്കുന്നു.
ആ വാക്ക് അറം പറ്റിയത് ഇപ്പോളാണ് ഭരണം എന്നൊന്ന് പാലായിൽ നടക്കുന്നില്ല.ജീവനക്കാരുടെ ജോലി സിപിഐ(എം) പാർലമെന്ററി പാർട്ടി നേതാവായ ബിനു പുളിക്കക്കണ്ടവും സംഘവും നൽകുന്ന വിവരാവകാശം അന്വേഷിക്കലാണ് . ഓരോ ദിവസവും പുതിയ പുതിയ വിവരവകാശമാണ് മുനിസിപ്പാലിറ്റിയിൽ ലഭ്യമാകുന്നത് .അതിന്റെ പിറകെ പോകുമ്പോൾ പല സെക്ഷനുകളിലും ജോലി നടക്കുന്നില്ലാത്ത അവസ്ഥ സംജാതമാവുകയാണ് .
കഴിഞ്ഞ കൗൺസിലിൽ സിപിഎം ലെ ബിനു പുളിക്കക്കണ്ടവും;ചെയർപേഴ്‌സൺ ജോസിൻ ബിനോയും തമ്മിൽ നടന്ന വാക്കേറ്റം ലോകം മുഴുവൻ കണ്ടതാണ്.സിപിഐഎം പാർലമെന്ററി പാർട്ടി നേതാവായ ബിനു ക്രുദ്ധനായി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റുചെന്ന് സിപിഎം ചെയർ പേഴ്‌സൺ ജോസിൻ ബിനോയുടെ മേശമേൽ ഇടിക്കുകയും;അജണ്ട പേപ്പർ തട്ടിയെടുക്കുകയും ചെയ്തു.പണ്ടൊക്കെ ആയിരുന്നെങ്കിൽ ഉടനെ തന്നെ നടപടി വരുമായിരുന്ന സിപിഎം പാർട്ടിയിൽ ;കലഹം ഇത്രയൊക്കെ ആയിട്ടും ഒരു നടപടിയും വന്നിട്ടില്ല.ലോക്കൽ കമ്മിറ്റിയും; ഏരിയാ കമ്മിറ്റിയും ;ജില്ലാ കമ്മിറ്റിയും മുറയ്ക്ക് കൂടുന്നുണ്ടെങ്കിലും പ്രശ്ന പരിഹാരം ഇതുവരെയുമില്ല.
പാലാ ഏരിയാ കമ്മിറ്റിയിലെ തന്നെ ഒരു പ്രബല വിഭാഗം ബിനു വിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്.ജില്ലാ നേതാവും ;ലോക്കൽ നേതാവും സപ്പോർട്ട് ചെയ്യുമ്പോൾ മുൻ കോൺഗ്രസ് കാരനും ;മുൻ ബിജെപി ക്കാരനുമായ ബിനു തന്റെ മാർക്കട മുഷ്ടി തുടരുകയാണ്.സഭയിലെ സംഘർഷങ്ങളെ തുടർന്ന് ചെയർപേഴ്‌സൺ ജോസിൻ ബിനോ നടത്തിയ പത്ര സമ്മേളനത്തിൽ എന്റെ മേശയ്ക്കിട്ടു ഇടിച്ചത് ഗൗരവമായി കാണുന്നു;എന്റെ മുഖത്തിനിട്ട് ഇടിച്ചതുപോലെകാണുന്നു ;ഇക്കാര്യം പാർട്ടിയിൽ പരാതിപ്പെടും എന്നൊക്കെയാണ് പറഞ്ഞത് .
പാർട്ടി നേതാക്കളൊക്കെ പഴയ കാമരാജ് മറുപടിയാണ് ചെയർപേഴ്‌സനോട് പറഞ്ഞത് “പാർക്കലാം”.ഇതിനു നടപടി എടുത്തില്ലെങ്കിൽ താൻ രാജി വയ്ക്കുമെന്ന് ഏരിയാ സെക്രട്ടറി പി എം ജോസഫിനോട് ജോസിൻ ബിനോ പറഞ്ഞതായാണ് സൂചനകൾ.ജില്ലാ കമ്മിറ്റിയാവട്ടെ പെട്ടെന്നുള്ള ഒരു നടപടിയും വേണ്ട എന്ന നിലപാടിലുമാണ്.ഇക്കഴിഞ്ഞ ദിവസം പാലാ പോലീസ് സ്റ്റേഷനിൽ ചെയർപേഴ്‌സൺ ജോസിൻ ബിനോ ചെന്ന് മൊഴി നൽകിയിരുന്നു .കഴിഞ്ഞ കൗൺസിലിൽ ഉണ്ടായ സംഘർഷങ്ങളെ തുടർന്ന് ജോസിൻ ബിനോയ്‌ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു .ആശുപത്രി റിപ്പോർട്ട് പ്രകാരമാണ് പോലീസ് കേസെടുത്തത് .
എന്നാൽ സിപിഎം ചെയർപേഴ്‌സൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ സിപിഎം പാർലമെന്ററി പാർട്ടി ലീഡറായ ബിനു അപ്പോൾ പത്രക്കാരോട് പ്രതികരിച്ചത് ചെയർപേഴ്‌സന്റെ ശരീരത്തിൽ മദ്യത്തിന്റെ അളവ് പരിശോധിക്കാൻ പാലാ ജനറൽ ആശുപത്രി അധികാരികൾക്ക് കത്ത് നൽകും എന്നായിരുന്നു .എന്നിട്ടും സിപിഐ(എം) ന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.കഴിഞ്ഞ കൗൺസിലിൽ നടന്ന സംഭവ വികാസങ്ങളെ തുടർന്ന് സിപിഎം ലെ നാല് വനിതാ അംഗങ്ങൾ ഔദ്യോഗിക സ്ഥാനങ്ങൾ രാജി വയ്ക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ചു സിപിഎം സംസ്ഥാന ;ജില്ലാ നേതൃത്വത്തിന് കത്ത് നൽകിയിട്ടുള്ളതയാണ് അറിയാൻ കഴിഞ്ഞത് .വനിതകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വനിതാ മതിൽ വരെ തീർത്ത പാർട്ടിയിൽ നിന്നും പാലായിലെ ഈ വനിതകൾക്ക് നീതി ലഭിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട് .
പക്ഷെ സിപിഎം ലെ നാലോളം വനിതകൾ കർക്കശ നിലപാട് സ്വീകരിച്ചിട്ടുള്ളത് പാർട്ടി നേതൃത്വത്തെ കുഴയ്ക്കുകയാണ് .ചെയർമാൻ ;വൈസ് ചെയർമാൻ ;സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങളാണ് രാജി വയ്ക്കുവാൻ ഈ സിപിഎം വനിതകൾ സന്നദ്ധത അറിയിച്ചിട്ടുള്ളത് .ജോസിൻ ബിനോ;സിജി പ്രസാദ്;സതി ശശികുമാർ;ബിന്ദു മനു എന്നിവരാണ് അവർ .ഇപ്പോൾ സിപിഎം പാർലമെന്ററി പാർട്ടിയിൽ ബിനുവിനെ പിന്തുണയ്ക്കുന്നത് ഷീബ ടീച്ചർ മാത്രമേയുള്ളൂ.എന്നാൽ അവർ എൻ സി പി ചിഹ്നത്തിലാണ് വിജയിച്ചിട്ടുള്ളത്.ഔദ്യോഗികമായി അവർ എൻ സി പി കാരിയാണ് .എൻ സി പിയുടെ ചിഹ്നം അജിത് പവാർ പക്ഷത്തിനു ലഭിച്ചാൽ അവർ എൻ സിപി അജിത് പവാർ പക്ഷക്കാരിയുമാകും.എന്നാൽ വിജയിച്ചത് മുതൽ അവർ സിപിഎം പക്ഷക്കാരിയാണ് .ജനാധിപത്യ മഹിളാ അസോസിയേഷന്റെയും ;സിപിഐ(എം)ന്റെയും ഒട്ടുമിക്ക പരിപാടികളിലും അവർ സജീവമായി പങ്കെടുക്കാറുമുണ്ട്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ