വഴിവിളക്കുകൾ കണ്ണടക്കുമ്പോൾ കണ്ണടച്ചുറങ്ങുന്ന ഭരണക്കാരെ ഉണർത്താൻ മെഴുകുതിരി കത്തിച്ച് സമരവുമായി പ്രതിപക്ഷ കൗൺസിലർ സിജി ടോണി.പാലാ നഗരസഭ കൊച്ചിടപ്പാടി വാർഡ് കൗൺസിലർ സിജി ടോണി വിഷയവുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർമാൻ്റെ ചേംബറിന് മുമ്പിൽ മുട്ടിൽ മേൽ നിന്ന് മെഴുകുതിരി കത്തിച്ച് സമരം നടത്തിയത്.
സിജി ടോണി നടത്തിയ ജനകീയ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ കൗൺസിലർമാരായ ജോസ് ഇടേട്ട് , ലിജി ബിജു വരിക്കാനിക്കൽ , മായ രാഹുൽ , ലിസിക്കുട്ടി മാത്യുതുടങ്ങിയവർ പ്ലേക്കാർഡുകളുമായി സന്നിഹിതരായിരുന്നു.നഗരസഭയിലെ പ്രതിപക്ഷ സമരം അറിഞ്ഞ മാണി സി കാപ്പൻ M L A പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചു.
നഗരസഭയുടെ വിവിധ വാർഡുകളിലും കൂടാതെ പാലാ ടൗണിലും വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകൾ യഥാസമയം തെളിക്കുന്നതിൽ ചെയർമാൻ കാണിക്കുന്ന അലംഭാവം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പാലാ നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീഷ് ചൊള്ളാനി പറഞ്ഞു.നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് തങ്ങളുടെ വാർഡിലെ കേടായ ലൈറ്റുകൾ നന്നാക്കാൻ കൗൺസിലർമാർക്ക് കരാറുകാരന് മുമ്പിൽ യാചിക്കേണ്ട അവസ്ഥ വന്ന് ചേർന്നത്. ചിലപ്പോൾ വിളിച്ചാൽ കരാറുകാരൻ ഫോൺ എടുക്കാറില്ല. ഇതേക്കുറിച്ച് കൗൺസിലിൽ ചോദിച്ചപ്പോൾ ഇനി കരാറുകാരൻ ഇങ്ങോട്ട് ഫോൺ വിളിച്ചാൽ കൗൺസിലർമാർ തിരിച്ചും ഫോൺ എടുക്കണ്ട എന്നാണ് ചെയർമാൻ മറുപടി പറഞ്ഞത്. വിഷയത്തിൽ ചെയർമാൻ്റെ നിലപാട് ശരിയല്ല. വാർഡുകളിൽ ഏറ്റവും നല്ല നിലയിൽ പോയിരുന്ന വഴിവിളക്ക് മെയിൻ്റനൻസ് കാര്യക്ഷമമായി നടക്കാത്തതിന് പിന്നിൽ ചെയർമാൻ്റെ മെല്ലെപ്പോക്ക് നയങ്ങളാണ്.