ന്യൂഡൽഹി: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന് പച്ചക്കൊടി വീശി പ്രധാനമന്ത്രി. ഇതുൾപ്പെടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾ തന്റെ സർക്കാർ പൂർത്തീകരിച്ചുവെന്നും ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സ്ത്രീ സംവരണം അടക്കം ഭരണ നേട്ടങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം.

പുതിയ ഭാരതത്തിന്റെ പ്രതീക്ഷയുടെ പ്രതീകമാണ് വന്ദേ ഭാരതെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ഒരു കോടിയിൽ അധികം യാത്രക്കാർ വന്ദേ ഭാരത് ട്രെയിനുകളിൽ രാജ്യത്ത് യാത്ര ചെയ്തു. രാജ്യത്ത് എല്ലാ ഇടത്തേയ്ക്കും വന്ദേ ഭാരത് സർവീസുകൾ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പുതിയ വന്ദേ ഭാരതും പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നുണ്ട്. ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമായി രാവിലെ കാസർകോട് നിന്ന് പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന പുതിയ വന്ദേ ഭാരത് വൈകിട്ട് ഇവിടെ നിന്ന് പുറപ്പെട്ട് രാത്രിയോടെ കാസർകോടെത്തുന്ന നിലയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.

