കോട്ടയം : നിലവിലുള്ള റബർ ആക്ട് റദ്ദാക്കി റബർ മേഖലയ്ക്കായി പുതിയ നിയമം കൊണ്ടുവരാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ പിൻമാറണമെന്ന് പൗരവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ലോകത്തിലെ പ്രമുഖ റബർ ഉല്പാദക രാജ്യമായ ഇന്ത്യയിലെ റബർ കൃഷിയുടെ 80 ശതമാനം കേരളത്തിലാണ്. റബറിന്റെ വിലയിടിവു മൂലം കടുത്ത പ്രതിസന്ധിയിൽ കഴിയുന്ന സംസ്ഥാനത്തെ ചെറുകിട റബർ കർഷകരുടെ ഉപജീവന മാർഗ്ഗമായ കൃഷിയാണ് റബർ. കർഷകരുടെ താല്പര്യങ്ങളെ ഹനിക്കുന്ന പുതിയ
കരടുബിൽ ആശങ്കാജനകമാണ്.
റബർ ഇറക്കുമതിയിൽ റബർ ബോർഡിന് ഒരു പങ്കുമില്ലാത്ത രീതിയിൽ ഇറക്കുമതി പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽ
കൊണ്ടുവരുന്നത് പുതിയ നിയമ ഭേദഗതിയിലെ കാതലായ വ്യവസ്ഥയാണ്. ഇത് ടയർ വ്യവസായ ലോബിയെ സഹായിക്കുന്നതിനു വേണ്ടിയാണ്.
ഇപ്പോഴത്തെ റബർ ആക്ട് റദ്ദാക്കി കൊണ്ടുവരുന്ന പുതിയ നിയമം റബർ ബോർഡിന്റെ പ്രസക്തി
ഇല്ലാതാക്കും.
റബർ ബോർഡിന്റെ ലൈസൻസ് ഇല്ലാത്തവർക്കും വ്യാപാരം ചെയ്യാൻ അനുവാദം ലഭിക്കുക വഴി ഇടപാടുകളിൽ ഗുരുതര ക്രമക്കേടുകളുണ്ടാകും.റബർ ബോർഡിൽ
കേരളത്തിനുള്ള പ്രാതിനിധ്യം ദുർബലമാകുന്നതും റബർ മേഖലയെക്കുറിച്ച് അറിവില്ലാത്തവർ ബോർഡിൽ വരുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു.
കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നും പൗരവകാശ സംരക്ഷണ സമിതി യോഗത്തിൽ അറിയിച്ചു.
യോഗത്തിൽ അഡ്വ. സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു. ജോഷി വട്ടക്കുന്നേൽ, ജോസ് വേരനാനി, മൈക്കിൾ കാവുകാട്ട്,സന്തോഷ് കവുകാട്ട്, ക്യാപ്റ്റൻ ജോസ് കുഴികുളം, ബിജോയ് എടേറ്റ്,എം. പി കൃഷ്ണൻ നായർ,അഡ്വ: ജോബി കുറ്റിക്കാട്ട്, അപ്പച്ചൻ ചെമ്പകുളം,ടോണി തൈപറമ്പിൽ. തുടങ്ങിയവർ പ്രസംഗിച്ചു.