കാസർകോട്∙ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ കാസർകോട് ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധം. മന്ത്രിയെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കാസര്‍കോട് ഗസ്റ്റ് ഹൗസിന് സമീപമായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം.
സല്യൂട്ട് സ്വീകരിച്ച ശേഷമാണു മന്ത്രിക്ക് അബദ്ധം മനസിലായത്. പിന്നീടു പതാക തിരിച്ചിറക്കി നേരെയാക്കി ഉയർത്തി. മാധ്യമപ്രവർത്തകരാണു പതാക തലകീഴായതു ചൂണ്ടിക്കാട്ടിയത്. സംഭവത്തിനു പിന്നാലെ മന്ത്രി ജില്ലാ പൊലീസ് മേധാവിയെയും എഡിഎമ്മിനെയും വിളിപ്പിച്ചു. സംഭവത്തിൽ എഡിഎം അന്വേഷണത്തിന് ഉത്തരവിട്ടു. എസ്പിക്കാണ് അന്വേഷണ ചുമതല.
അതേ സമയം സംഭവം ദൗർഭാഗ്യകരമാണെന്നും റിഹേഴ്സൽ നടത്താത്തതു വീഴ്ചയാണെന്നും, നടപടി വേണമെന്നും കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. പതാക തലകീഴായി ഉയര്‍ത്തിയ ശേഷം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സല്യൂട്ട് ചെയ്തുവെന്നതു ഗൗരവകരമായ കാര്യമാണെന്നും മന്ത്രി രാജി വയ്ക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതികരിച്ചു.