മുംബൈ: മുംബൈയിൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ജനുവരി 18 വരെ മുംബൈ നഗരത്തിൽ പോലീസ് നിരോധനാജ്ഞ ഏർപ്പെടുത്തി. പൊതുനിരത്തുകളിൽ നാലോ അതിലധികമോ ആളുകൾ കൂടുന്നതിനും വിലക്കുണ്ട്. ക്രിസ്മസ്, പുതുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായുള്ള നിയന്ത്രണം ഈ മാസം 20 മുതൽ പ്രാബല്യത്തിൽ വന്നു എന്നാണ് റിപ്പോർട്ട്.
ഡ്രോണുകൾ, റിമോട്ട് നിയന്ത്രിത മൈക്രോ ലൈറ്റ് എയർക്രാഫ്റ്റുകൾ, പാരാ ഗ്ലൈഡറുകൾ തുടങ്ങിയവ ഭീകരർ ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ ആവശ്യമായി വന്നതെന്ന് പോലീസ് വ്യക്തമാക്കി. ഡ്രോണുകൾ, റിമോട്ട് നിയന്ത്രിത മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ, പാരാഗ്ലൈഡറുകൾ, പാരാ മോട്ടോറുകൾ, ഹാൻഡ് ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ മുതലായവയുടെ ഉപയോഗത്തിന് മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മിഷണറുടെ രേഖാമൂലമുള്ള അനുമതി വേണം. അതേസമയം, നിരോധനാജ്ഞ ക്രിസ്മസ് ആഘോഷങ്ങളെ ബാധിക്കില്ലെന്ന് ബോംബെ കത്തോലിക്കാ സഭയിലെ ഡോൾഫി ഡിസൂസ അറിയിച്ചു.