കോട്ടയം: കൂട്ടിക്കൽ, ഇളംകാട്, മുണ്ടക്കയം, കോരുത്തോട്, എരുമേലി മേഖലകളിൽ ഇടവേളയില്ലാതെ പെരുമഴ തുടരുകയാണ്. കൂട്ടിക്കൽ ചപ്പാത്തും, മുണ്ടക്കയം കോസ് വേയും നിറഞ്ഞ് വെള്ളം ഒഴുകുകയാണ്. ഇതോടെ പ്രളയബാധിത മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്.കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജിന് സമീപം ഉരുൾപൊട്ടിയതായി സൂചനയുണ്ട്. കുത്തൊഴുക്ക് കൂടാതെ കല്ലും മണ്ണും വീണ് കെ കെ റോഡിൽ ഗതാഗത തടസമുണ്ടായി.
വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ.ഇന്നലെ ഉരുൾപൊട്ടിയ മൂന്നിലവ് ടൗണിൽ വെള്ളം കയറി. ഇന്ന് രാവിലെ ഈരാറ്റുപേട്ടയിലെ കടകളിലും വെള്ളം കയറി. റോഡിലും സമീപപ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ജനജീവിതം താറുമാറായി.മണിമലയാറ്റിൽ ജലനിരപ്പുയർന്നതോടെ മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി. പുല്ലകയാറിന് കുറുകെയുള്ള കൂട്ടിക്കൽ ചപ്പാത്തും വെള്ളത്തിനടിയിലായി.മുണ്ടക്കയം കൂട്ടിക്കൽ ചപ്പാത്തിൽ നിന്നും റിയാസ്, കുന്നുംപറമ്പിൽ ( 45) എന്നയാളെ ഒഴുക്കിൽപെട്ട് കാണാതായതായി സൂചനയുണ്ട്.