കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ട്ടർ വിജിലൻസ് പിടിയിലായി. കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ട്ടറേറ്റിലെ ഇൻസ്പെക്ടറായ എക്സിക്യുട്ടീവ് എഞ്ചിനീയർ കെകെ സോമനെയാണ് വിജിലൻസ് പിടികൂടിയത്.നാളെ തിരുവനന്തപുരത്തേക്ക് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറായി പ്രമോഷൻ കിട്ടി പോകേണ്ട കോട്ടയത്തെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറെയാണ് കൈക്കൂലി കേസിൽ കോട്ടയം വിജിലൻസ് പിടികൂടിയത്.

കഴിഞ്ഞയാഴ്ച ഓഫീസിൽ ആവശ്യവുമായി എത്തിയ കൊച്ചി സ്വദേശിയായ ആളോട് പ്രതി 10000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. ഇതിന്റെ ബാക്കി 10000 രൂപ ഇന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് സോമൻ ആവശ്യക്കാരനെ മടക്കി. എന്നാൽ ആവശ്യക്കാരൻ ഉടനെ തന്നെ വിജിലൻസിനെ സമീപിച്ചു.
വിജിലൻസ് ഫിനോൾഫ്ത്തലിൻ പുരട്ടി നൽകിയ 10000 രൂപയാണ് ഇന്ന് ഇയാൾ സോമന് നൽകിയത്. സോമൻ ഇത് കൈയ്യിൽ വാങ്ങി തന്റെ പേഴ്‌സിലേക്ക് വെക്കുകയായിരുന്നു. ഉടൻ തന്നെ മറഞ്ഞു നിന്ന വിജിലൻസ് സംഘം ഓഫീസിൽ കടന്ന് പ്രതിയെ പരിശോധിച്ച് പണം കണ്ടെത്തി. അറസ്റ്റും രേഖപ്പെടുത്തി.തുടർന്ന് ഇയാളെ പരിശോധനയ്ക്കു വിധേയനാക്കി തെളിവെടുപ്പ് നടത്തി.
കോട്ടയം വിജിലൻസ് എസ് പി വി ജി വിനോദ് കുമാരന്റെ നിർദ്ദേശാനുസരണം കോട്ടയം വിജിലൻസ് ഉദ്യോഗസ്ഥരാണ് ഈ ഓപ്പറേഷനിൽ പങ്കെടുത്തത്.

