കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളി ക്രിസ്തുമസിന് തുറക്കില്ല. സമാധാന അന്തരീക്ഷം ഉണ്ടാകുന്നത് വരെ തുറക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർ. ക്രിസ്തുമസ് ദിനത്തിൽ പള്ളി തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഒരു വർഷത്തിലധികമായി പള്ളി അടഞ്ഞ് കിടക്കുകയാണ്. ബസലിക്ക് അഡ്മിനിസ്ട്രേറ്റർ ഫാ. ആൻ്റണി പൂതവേലിൻ്റേതാണ് തീരുമാനം. സമാധാന അന്തരീക്ഷമുണ്ടാകാതെ ബസലിക്ക തുറക്കില്ലെന്നാണ് തീരുമാനം. കുർബാന സംബന്ധിച്ച തർക്കം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന തർക്കത്തിൽ വത്തിക്കാനെ വെല്ലുവിളിച്ച് വിമത വിഭാഗം വൈദികർ രംഗത്ത് വന്നിരുന്നു. ക്രിസ്തുമസ് ദിനത്തിൽ ഒരു തവണ മാത്രം വത്തിക്കാൻ ആവശ്യപ്പെടുന്ന ഏകീകൃത കുർബാന അർപ്പിച്ചാൽ മതി എന്നായിരുന്നു വിമത വിഭാഗം വൈദികരുടെ തീരുമാനം. ക്രിസ്തുമസ് ദിനത്തിലെ മറ്റു കുർബാനകൾ ജനാഭിമുഖ കുർബാന അർപ്പിക്കാനും ഒരു കുർബാന മാത്രം ഏകീകൃത കുർബാന അർപ്പിക്കാനുമാണ് എറണാകുളം അങ്കമാലി രൂപതയിലെ വിമത വൈദികരുടെ തീരുമാനം. ക്രിസ്തുമസ് ദിനം മുതൽ മാർപ്പാപ്പ ആഹ്വാനം ചെയ്തതും സിനഡ് അംഗീകരിച്ചതുമായ ഏകീകൃത കുർബാന അർപ്പിക്കണമെന്ന് അപ്പോസ്തൊലിക് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് ബോസ്കോ പുത്തൂർ ഇന്നലെ സർക്കുലർ ഇറക്കിയതിന് പിന്നാലെയായിരുന്നു വിമത വിഭാഗം വൈദികരുടെ തീരുമാനം.