ഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിക്ക് മുന്നില്‍ അക്രമം അഴിച്ചുവിട്ട ബിജെപി-യുവമോര്‍ച്ച സംഘത്തിലെ 8 പേരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അറസ്റ്റ് ചെയ്തെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. കെജ്‌രിവാൾ നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചെത്തിയ പ്രവര്‍ത്തകരാണ് സ്ഥലത്ത് അക്രമം നടത്തിയത്. അക്രമത്തിന് പിന്നിലുണ്ടായിരുന്ന മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പോലീസ് വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസം കെജ്‌രിവാള്‍ നിയമസഭയില്‍ കശ്‌മീര്‍ ഫയല്‍സിനെതിരെയും കശ്‌മീരി പണ്ഡിറ്റുകള്‍ക്കെതിരെയും പരാമര്‍ശം നടത്തിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഔദ്യോഗിക വസതിക്ക് നേരേ ബിജെപി – യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി അക്രമം നടത്തിയത്. അക്രമാസക്തരായ ബി.ജെ.പി പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡുകള്‍ ഉള്‍പ്പടെ തകർത്തിരുന്നു.
മന്ത്രിയുടെ വീടിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ ഉള്‍പ്പടെ അക്രമിസംഘം അടിച്ചു തകര്‍ത്തതായാണ് വിവരം. ഡല്‍ഹി മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്‌താവനയില്‍ മാപ്പ് പറയണമെന്ന് ബിജെപി യുവമോർച്ച പ്രസിഡന്റും ബംഗളൂരു എംപിയുമായ തേജസ്വി സൂര്യ ആവശ്യപ്പെട്ടു. മാപ്പ് പറയുന്നത് വരെ കെജ്‌രിവാളിനെതിരെ പ്രതിഷേധങ്ങള്‍ തുടരുമെന്നാണ് യുവമോർച്ചയുടെ നിലപാട്.