കോട്ടയം : യു ഡി എഫിനെതിരെ വിമർശനം ഉന്നയിച്ച് മാണി സി കാപ്പൻ രംഗത്ത്.ബജറ്റ് സമ്മേളന കാലത്ത് മാണി സി കാപ്പൻ എൽ ഡി എഫിലേയ്ക്ക് പോകും എന്നൊരു ശ്രുതി പരന്നെങ്കിലും കാപ്പൻ തന്നെ പത്രസമ്മേളനം വിളിച്ച് അത് നിഷേധിക്കുകയായിരുന്നു.അന്ന് വി ഡി സതീശനും കർശനമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.എന്നാൽ കുറെ മാസങ്ങളായി കാപ്പനും യു ഡി എഫുമായി സ്വരച്ചേർച്ച ഇല്ലാതായിരിക്കുന്നു എന്നത് യാഥാർഥ്യമായി തുടരുകയാണ്.യു ഡി എഫിൽ കാപ്പന്റെ പാർട്ടിയെ ഒരിടത്തും അടുപ്പിക്കുന്നില്ല എന്നതാണ് വ്യാപക പരാതി ഉയർന്നിരിക്കുന്നത്.
കാപ്പന്റെ പാർട്ടിയായ ഡി സി കെ യിലേക്ക് കോൺഗ്രസിൽ നിന്നും ആളുകൾ പൊഴിയുന്നത് കോൺഗ്രസ് കേന്ദ്രങ്ങളിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.പാലായിലെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ കാപ്പന്റെ പാർട്ടിയിലേക്ക് പോയപ്പോൾ കോൺഗ്രസ് നേതാക്കൾ നേരിൽ കണ്ട് കാപ്പനോട് പരാതി അറിയിച്ചിരുന്നു.എന്നാൽ യു ഡി എഫിന്റെ പരിപാടിയിലൊന്നും കാപ്പനെയോ കാപ്പന്റെ പാർട്ടിയായ ഡി സി കെ യോ അറിയിക്കാറില്ല എന്നത് കപ്പനോടടുത്ത കേന്ദ്രങ്ങളിൽ ശക്തമായ പ്രതിഷേധവും ഉയർത്തിയിട്ടുണ്ട്.കൂടാതെ കാപ്പനും എൻ സി പി നേതാവ് ശരത് പവാറുമായുള്ള ബന്ധവും ഊഷ്മളമായി തുടരുകയാണ്.എൻ സി പി യുടെ പാലാ നിയോജക മണ്ഡലം കമ്മിറ്റി ആഫീസ് ഉദ്‌ഘാടനത്തിനു ഏതാനും മാസങ്ങൾക്കു മുൻപ് എൻ സി പി പ്രസിഡണ്ട് പി സി ചാക്കോ വന്നപ്പോൾ കാപ്പനെ വിമര്ശിക്കുവാനൊന്നും അദ്ദേഹം കൂട്ടാക്കിയിരുന്നില്ല.എന്നാൽ ജോസ് കെ മാണി വേദിയിൽ ഉണ്ടായിരുന്ന സദസ്സ് ആയിരുന്നിട്ടു പോലും മാണി സി കാപ്പനെ വിമർശിക്കാതിരുന്നത് അന്നേ പലരിലും സംശയം ഉണർത്തിയിരുന്നു.എന്നാൽ എൻ സി പി കോട്ടയം ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ കാപ്പനെ അന്ന് രൂക്ഷമായി വിമർശിച്ചിരുന്നു.കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ജോസ് കെ മാണിക്കെതിരെ നട്ടാൽ കുരുക്കാത്ത നുണ പ്രചാരണങ്ങളാണ് നടത്തിയതെന്ന് അദ്ദേഹം കാപ്പൻ കേന്ദ്രങ്ങളെ കുറ്റപ്പെടുത്തിയിരുന്നു.
യു ഡി എഫില്‍ അസ്വസ്ഥതകളുണ്ടെന്ന് പാലാ എം എല്‍ എ മാണി സി.കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. യു ഡി എഫ് പരിപാടികളൊന്നും അറിയിക്കുന്നില്ല. മുന്നണിയില്‍ ആര്‍ക്കും ആരേയും എന്തും പറയാവുന്ന അവസ്ഥയെന്നും കാപ്പന്‍ പറഞ്ഞു. എന്നാല്‍ ഡി സി കെ യുടെ മുന്നണി മാറ്റം ഉദിക്കുന്നില്ല എന്നും കാപ്പന്‍ പറഞ്ഞു.യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല. രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് ഉന്നയിക്കേണ്ടത് താനെന്ന് വി.ഡി.സതീശന്‍ പറയുന്നു. ഇതെല്ലാം സംഘാടനം ഇല്ലാത്തതിന്റെ പ്രശ്‌നമാണ്. എന്നാല്‍ എല്‍ ഡി എഫില്‍ ഈ പ്രശ്‌നമില്ലെന്ന് കാപ്പന്‍ പറയുന്നു. എന്തൊക്കെ സംഭവിച്ചാലും എല്‍ഡിഎഫിലേക്ക് തിരികെ പോകില്ലെന്നും യുഡിഎഫ് തിരുത്തി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്നും കാപ്പന്‍ പറഞ്ഞു.
അതേസമയം, കാപ്പന്‍ പരസ്യമായി ഇത്തരം പരാമര്‍ശം നടത്തിയത് അനൗചിത്യമാണെന്നും പരാതിയുണ്ടെങ്കില്‍ അത് തന്നോടായിരുന്നു പറയേണ്ടിയിരുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പരാതിയുണ്ടെങ്കില്‍ അത് ഉന്നയിക്കേണ്ടത് തന്നോടായിരുന്നു പരസ്യമായി പറഞ്ഞത് അനൗചിത്യമാണ്. ഇനി അഥവാ പരാതിയുണ്ടെങ്കില്‍ പരിഹരിക്കും.യുഡിഎഫ് സംവിധാനത്തില്‍ മാണി സി കാപ്പന് പരാതി ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു. കാപ്പന്‍ നിലപാടുള്ള ആളാണെന്നും എല്‍ഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു. ഘടകകക്ഷികള്‍ പറയുന്നത് ന്യായമെങ്കില്‍ പരിഹരിക്കുന്ന മുന്നണിയാണ് യുഡിഎഫ് എന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.