പത്തനംതിട്ട: വന്ദേഭാരത് ട്രെയിനിന് സ്റ്റോപ്പില്ലാത്തതിൽ ചെങ്ങന്നൂരിലും തിരൂരിലും യുഡിഎഫിന്റെ വൻ പ്രതിഷേധം. നേരത്തെ വന്ദേഭാരതിന്റെ ആദ്യഘട്ടത്തിൽ ഷൊർണൂരിലും ചെങ്ങന്നൂരിലും സ്റ്റോപ്പുണ്ടായിരുന്നില്ല. എന്നാൽ സ്റ്റോപ്പുകളുടെ ഔദ്യോഗിക പ്രഖ്യാപനത്തിൽ ഷൊർണൂരിന് സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു. ചെങ്ങന്നൂരിനേയും തിരൂരിനേയും പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു.
ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ ജനകീയ പ്രതിഷേധ മാർച്ച് നടത്തി. ആൽത്തറ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം റെയിൽവേ സ്റ്റേഷൻ മുന്നിൽ സമാപിക്കും. തുടർന്ന് പ്രതിഷേധ യോഗവും നടക്കും. ശബരിമലയുടെ പ്രാധാന്യവും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ സ്റ്റോപ്പുകൾ ഇല്ലാത്ത സാഹചര്യവും കാണിച്ച് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ഉയർത്തുന്ന ആവശ്യം.