കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തും. രാത്രി എട്ടിന് വില്ലിങ്ടൺ ഐലൻഡിലെ ഹോട്ടൽ താജ് മലബാറിൽ വെച്ചാണ് കൂടിക്കാഴ്ച. വിവിധ സഭകളിലെ എട്ട് മതമേലധ്യക്ഷൻമാർ പ്രധാനമന്ത്രി ഒരുക്കുന്ന വിരുന്നിൽ പങ്കെടുക്കും.
തെരഞ്ഞെടുപ്പിന് മുന്നോടിയായി, ബിജെപിയ്ക്ക് ക്രൈസ്തവർക്കിടയിൽ സ്വാധീനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തന്നെ ചർച്ചകൾക്ക് തുടക്കമിടുന്നത്.
സിറോ മലബാർ സഭ മേജർ ആർച്ച് ബിൽപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി,മലങ്കര ഓർത്തഡോക്സ് സഭ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കതോലിക്ക ബാവ, മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കത്തോലിക ബാവ, ലത്തീൻ സഭ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ജോസഫ് മാർ ഗ്രിഗോറിയസ് ( യാക്കോബായ സഭ), മാർ മാത്യു മൂലക്കാട്ട് (ക്നാനായ കത്തോലിക്ക സഭ), മാർ ഔഗിൻ കുര്യാക്കോസ് (കൽദായ സുറിയാനി സഭ),കുര്യാക്കോസ് മാർ സേവേറിയോസ് (ക്നാനായ സുറിയാനി സഭ) എന്നിവരുടെ പേരുകളാണ് പ്രധാനമന്ത്രിയെ കാണുന്നവരുടേതായി ബിജെപി പട്ടികയിലുള്ളത്.