കൊച്ചി : വരവേൽപ്പ് എന്ന സിനിമയിൽ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ മോഹൻലാൽ ഗൾഫ് മോട്ടോഴ്സ് എന്ന ബസ് സർവീസ് തുടങ്ങുകയും ,ഒടുവിൽ അത് തകരുന്നതും ജനങ്ങൾ കാണുകയും,ആസ്വദിക്കുകയും ചെയ്തതാണ്.എന്നാൽ അതെ അനുഭവമാണ് കൊച്ചിയിലെ ഒരു പ്രവാസി യുവതിക്ക് ഉണ്ടായിരിക്കുന്നത്.കേരളത്തിൽ വ്യവസായങ്ങൾ തുടങ്ങാൻ മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്ത് തെലുങ്കാനയിൽ യോഗം വിളിച്ച് വ്യവസായികളെ ക്ഷണിക്കുമ്പോഴാണ് ഇത്തരം നെറികെട്ട പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് . നാട്ടിൽ ഫ്ലവർ മിൽ തുടങ്ങാൻ പ്രവാസി യുവതിയോട് വൻതുക കൈക്കൂലി ചോദിച്ചതിനെ തുടർന്ന് യുവതി രേഖകൾ വലിച്ചുകീറി മുഖത്തെറിഞ്ഞു.യുവതിയുടെ സർക്കാർ ഓഫീസിലെ ദുരനുഭവം വൈറലാവുകയാണ് ഇപ്പോൾ.
കൊച്ചി പള്ളുരുത്തി കോർപ്പറേഷൻ ഓഫീസിലാണ് സംഭവം. 14 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ഒരു ഫ്ലോർമിൽ തുടങ്ങാൻ ശ്രമിച്ച പെരുമ്പടപ്പ് സ്വദേശി മിനി മരിയ ജോസിയോട് അഞ്ച് ഉദ്യോഗസ്ഥർ ചേർന്ന് ചോദിച്ചത് 25,000 രൂപ കൈക്കൂലിയാണ്. ഇത് കൊടുത്തശേഷം, പിന്നെയും കൂടുതൽ കൈക്കൂലി ചോദിച്ചപ്പോഴാണ് മിനി ക്ഷുഭിതയായി അപേക്ഷ രേഖകൾ കീറി എറിഞ്ഞത്. ഇതുസംബന്ധിച്ച് മിനി ഫേസ്ബുക്കിലിട്ട കുറിപ്പ് വൈറലാവുകയാണ്.
14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ വന്നു ഒരു ഫ്ലോര്‍ മില്ല് ഇടാൻ തീരുമാനിച്ചുവെന്നും അതിനായി നടത്തിയ ശ്രമങ്ങളാണ് ദുരിതം സമ്മാനിച്ചതെന്നും ഇവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.ഇവിടെ ജീവിക്കാൻ അനുവാദം ഉള്ളത് പാവപ്പെട്ടവര്‍ക്ക് അല്ല. ഗവണ്മെന്റ് ജോലിക്കാർക്ക് ആണ്, ഞങ്ങളെ പോലെ പാവങ്ങൾ വീണ്ടും പ്രവാസി ആവണം. അതുകൊണ്ട് ഒരിക്കലും ഇങ്ങോട്ട് വന്നു ലോൺ കിട്ടി ബിസിനസ് ചെയ്യാൻ ഒന്നും ആരും ജോലി കളഞ്ഞു വരരുതെന്ന് മിനി പോസ്റ്റിന്റെ അവസാനം പറയുന്നു.
വീടിനോടു ചേർന്നുള്ള പഴയ കെട്ടിടത്തിൽ പൊടിപ്പ് മിൽ തുടങ്ങാനായിരുന്നു ശ്രമം. ഇതിനായി ബാങ്ക് വായ്പയ്ക്ക് അപേക്ഷിക്കാനായാണ് രേഖകൾ തയ്യാറാക്കാൻ മിനി കഴിഞ്ഞ ഒന്നരമാസമായി ഓഫീസുകൾ തോറും കയറി ഇറങ്ങിയത്. ആരോഗ്യ വിഭാഗത്തിൽ നിന്നും മലിനീകരണ ബോർഡിൽ നിന്നുമെല്ലാം അനുമതി ലഭിച്ചു. കോർപ്പറേഷൻ ഓഫീസിൽ ചെന്നപ്പോൾ ആദ്യത്തെ ഓഫിസിൽ ആവശ്യപ്പെട്ടത് 25,000 രൂപ. അഞ്ചു പേർക്ക് അയ്യായിരം രൂപ വീതം നൽകാനാണെന്നു പറഞ്ഞുവെന്ന് മിനി പറയുന്നു.