കൊച്ചി :മുംബൈ അവരുടെ തട്ടകത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ 2-1 തോൽപ്പിച്ചു വിട്ടപ്പോൾ;മഞ്ഞപ്പട കുലുങ്ങിയില്ല.ഇനിയും ബാക്കിയുബ്ദല്ലോ കളികൾ.കാത്തിരുന്ന നിമിഷം കൊച്ചിയിൽ സമാഗതമായപ്പോൾ 2-0 എന്ന കണക്കിൽ മുംബൈയുടെ വമ്പിനു തിരിച്ചടി നൽകി കൊമ്പന്മാർ .
കണക്കുകൾ ബാക്കിവയ്ക്കുന്ന ശീലം ഇത്തവണ വേണ്ടെന്ന് തീരുമാനിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ പടയോട്ടത്തിന് മുന്നിൽ മുംബൈ സിറ്റി എഫ് സിയുടെ വിജയക്കുതിപ്പിന് വിരാമം.സീസണിലെ ആദ്യ മത്സരത്തിൽ തങ്ങളെ തോൽപ്പിച്ച മുംബൈയെ സ്വന്തം തട്ടകമായ കൊച്ചിയിൽ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി ബ്ലാസ്റ്റേഴ്സ് പകരംവീട്ടി.കൊച്ചിയിലെ ക്രിസ്മസ് താരകങ്ങൾ മിന്നിത്തിളങ്ങിയപ്പോൾ ഗ്യാലറികളിൽ സന്തോഷ പൂത്തിരികൾ കത്തിപ്പടരുന്നു.
സീസണിൽ പരാജയമറിയാതെ മുന്നേറിയ മുംബൈയെ പിടിച്ചു കെട്ടുന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം.ക്രിസ്മസ് രാത്രിയിൽ ബ്ലാസ്റ്റേഴ്സിന്റെ സമ്മാനം പ്രതീക്ഷിച്ചെത്തിയ ആരാധകർ മനസ് നിറഞ്ഞ് സ്റ്റേഡിയം വിട്ടു.ആദ്യ പകുതിയുടെ പതിനൊന്നാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഗോൾ പിറന്നത്.
ഇടതുവിങ്ങിൽ നിന്ന് ഒറ്റയ്ക്ക് മുന്നേറിയ ക്വാമി പെപ്ര നൽകിയ പാസ് എതിരാളിയെ കബളിപ്പിച്ച് ഡയമന്റകോസ് ഗോളിലേക്ക് തിരിച്ചുവിട്ടു. സ്കോർ 1-0.ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിൽ രണ്ടാം ഗോളും പിറന്നു.ഇത്തവണ ഡയമന്റകോസ് നൽകിയ പാസ് സ്വീകരിച്ച പെപ്രയുടെ ഷോട്ടിന് മുന്നിൽ മുംബൈ ഗോളിക്ക് കാഴ്ചക്കാരനാകാനേ കഴിഞ്ഞുള്ളൂ. സ്കോർ 2-0.
രണ്ടാം പകുതിയിൽ ഇരുടീമും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ പിറന്നില്ല.കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട നാല് പ്രമുഖർ ഇല്ലാതെയാണ് മുംബൈ ബ്ലാസ്റ്റേഴ്സിനെ നേരിട്ടത്.