Kerala

വന്യമൃഗ ശല്യം- നിയമഭേദഗതി ആവശ്യം: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

 

തിരുവനന്തപുരം : കേരളത്തിൽ സമീപ നാളുകളിലായി വർദ്ധിച്ചുവരുന്ന മനുഷ്യ- വന്യജീവി സംഘർഷം മൂലം കൃഷിനാശവും, ജീവനാശവും, വർദ്ധിച്ചുവരുന്നതായും ഇതിനു പരിഹാരം കാണുന്നതിന് പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതോടൊപ്പം നിയമ ഭേദഗതി വരുത്തി വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചുകൊണ്ട് ആവശ്യപ്പെട്ടു.

കാടുകളുടെ വിസ്തൃതിയിൽ ജീവിക്കാൻ കഴിയുന്നതിലധികം വന്യമൃഗങ്ങൾ വർധിച്ചതും, കാടിനുള്ളിൽ വന്യമൃഗങ്ങൾക്കുള്ള ആഹാരവും, വെള്ളവും മതിയാകാതെ വന്നതുമാണ് വന്യജീവികൾ കാടിനു പുറത്തേക്ക് വന്നു കൃഷിഭൂമികൾ നശിപ്പിക്കുന്നതെന്നും, ആളുകൾക്ക് ജീവനാശത്തിനും ഇട വരുത്തുന്നത് എന്നും എം. എൽ എ സഭയിൽ പറഞ്ഞു. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കണമലയിൽ ഇക്കഴിഞ്ഞ മെയ് മാസത്തിൽ വീടുകളിലായിരുന്ന രണ്ടാളുകളെ കാട്ടുപോത്ത് ആക്രമിച്ച് കൊലപ്പെടുത്തിയതും, ജനവാസ മേഖലകളിൽ നിന്നും കാട്ടുപോത്തിനെയും, പുലിയെയും പിടികൂടാൻ ഇട വന്നതും, നൂറുകണക്കിന് ഏക്കർ കൃഷിഭൂമികൾ വന്യ മൃഗങ്ങൾ നശിപ്പിക്കാൻ ഇട വന്നതും, നിരവധി വളർത്തുമൃഗങ്ങളെ ആക്രമിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര വന നിയമത്തിലും, കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലും ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിന് സംസ്ഥാന ഗവൺമെന്റ് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും,അതോടൊപ്പം സംസ്ഥാനത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് നിയമഭേദഗതിക്ക് ശ്രമിക്കണമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർദേശിച്ചു. വന്യജീവികളുടെയും പക്ഷിമൃഗാദികളുടെയും സംരക്ഷണം ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടതാകയാൽ ഇക്കാര്യത്തിൽ ഭരണഘടനയുടെ അനുച്ഛേദം 254(2) പ്രകാരം സംസ്ഥാന നിയമസഭകൾക്കും നിയമനിർമ്മാണം നടത്താൻ കഴിയുമെന്നും, ഇക്കാര്യത്തിൽ രാഷ്ട്രപതിയുടെ അംഗീകാരം നേടിയാൽ മതി എന്നുമുള്ള ഭരണഘടന വ്യവസ്ഥയും അദ്ദേഹം നിയമസഭയിൽ ഗവൺമെന്റിനു മുൻപാകെ ചൂണ്ടിക്കാട്ടി .

നിയമഭേദഗതിയിലൂടെ കൃഷിഭൂമിയിൽ ഇറങ്ങുന്ന മൃഗങ്ങളെ കൊന്നുകളയാൻ കർഷകർക്ക് അനുവാദം നൽകണമെന്നും, നിർദിഷ്ട കാലയളവുകളിൽ നിയന്ത്രിത മൃഗ വേട്ട അനുവദിക്കണമെന്നും , മൃഗങ്ങൾക്ക് കൃത്രിമ ജനന നിയന്ത്രണ മാർഗങ്ങൾ അവലംബിക്കണമെന്നും,അതിനൊക്കെ ആവശ്യമായ നിയമ ഭേദഗതിയിലൂടെ മാത്രമേ ഇക്കാര്യത്തിൽ ശാശ്വത പരിഹാരം സാധ്യമാകൂ എന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ ചൂണ്ടിക്കാട്ടി. സബ്മിഷന് മറുപടി പറഞ്ഞ വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ നിയമപരിഷ്കരണം പരിശോധിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും ഇതര പ്രതിരോധ മാർഗങ്ങൾ അവലംബിക്കുമെന്നും നഷ്ടം സംഭവിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്നും അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top