ആലപ്പുഴ :ചെവിയിൽ പാറ്റ കയറിയതിനെ തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ച വിദ്യാർത്ഥിക്ക് ചികിത്സ നല്‍കിയില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചെവിൽ നിന്നും പാറ്റയെ നീക്കം ചെയ്തു. പത്താം തീയതി രാത്രിയാണ് സംഭവം. ആലപ്പുഴ – നോർത്ത് ആര്യാട് കുരിശിങ്കൽ വീട്ടിൽ നിഷാ ക്ലീറ്റസിന്റെ പതിമൂന്ന് വയസ്സായ മിലന്‍ ക്ലീറ്റസിനാണ് ചികിത്സ ലഭിക്കാതിരുന്നത്. ചെവിക്ക് കടുത്ത വേദനയെത്തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി ആലപ്പുഴ ജനറൽ ആശുപത്രിയില്‍ മിലനെ എത്തിച്ചത്. ആശുപത്രിയിൽ വിളിച്ച് ഇ.എൻ.ടി ഡോക്ടർ ഉണ്ടെന്ന് ഉറപ്പു വരുത്തിയിട്ടാണ് അധ്യാപിക കൂടിയായ നിഷ മകനെ രാത്രിയിൽ തന്നെ ആശുപത്രിയിലെത്തിച്ചത്.
ഡ്യൂട്ടി ഡോക്ടർ ചെവിയില്‍ ടോർച്ച് അടിച്ച് നോക്കിയിട്ട് കുഴപ്പം ഒന്നുമില്ലെന്ന് പറഞ്ഞ് വേദനസംഹാരിയായ ഗുളിക മാത്രം നല്കി. വീട്ടിൽ എത്തിയിട്ടും വേദന സഹിക്കാൻ പറ്റാതെ കുട്ടി കരഞ്ഞതിനെ തുടർന്ന് ഇന്നലെ രാവിലെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചെവിൽ നിന്നും പാറ്റയെ നീക്കം ചെയ്തു.
നിരുത്തരവാദപരമായി പെരുമാറിയ ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെയും ഡ്യൂട്ടിയിലുണ്ടായിരുന്നിട്ടും കുട്ടിക്ക് ആവശ്യമായ ചികിൽസ നൽകാതിരുന്ന ഇ.എൻ.എടി ഡോക്ടർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് കുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടു.