കൊച്ചി :ഹണി ട്രാപ്പിൽ യുവതി നേടിയത് 1.70 കോടിപിതാവിന്റെ സുഹൃത്തായ സിനിമാ നിർമ്മാതാവിനെ ഇടപ്പള്ളിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചു വരുത്തി നഗ്‌നദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി ഒന്നരക്കോടിയിലേറെ രൂപ തട്ടിയെന്ന പരാതിയിൽ തൃശൂർ സ്വദേശിനിയായ യുവതി അടക്കം അഞ്ച് പേർക്കെതിരെ കേസെടുത്തു. മലയാളത്തിൽ നിരവധി സിനിമ നിർമ്മിച്ചിട്ടുള്ള തൃശൂർ സ്വദേശിക്കാണ് ഹണി ട്രാപ്പിൽ പണം നഷ്ടമായത്. 1.70 കോടി രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ് പരാതി. ഭീഷണി സഹിക്കാനാവാതെ വന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കോട്ടയം കോരുത്തോട് സ്വദേശി റെജി ജോർജ് മേരിദാസ് (54), കാസർകോട് സ്വദേശി മൊയ്ദീൻ, തൃശൂർ ഇഞ്ചക്കുണ്ട് സ്വദേശി ബേബി മാത്യു (60), എറണാകുളം പച്ചാളം സ്വദേശി സാദിഖ് മേത്തലകത്ത് (40), തൃശൂർ വിയ്യൂർ സ്വദേശി അജിനി സണ്ണി (34) എന്നിവർക്കെതിരെയാണ് പരാതി. അജിനി സണ്ണിയുടെ പിതാവിന്റെ സുഹൃത്താണ് പരാതിക്കാരനായ നിർമ്മാതാവ്. ഇതിൽ യുവതിയും മറ്റു രണ്ടു പേരും പരാതിക്കാരന്റെ ജീവനക്കാരും ഒരാൾ മുൻ ബിസിനസ് പങ്കാളിയുമാണ്. അജിനി സണ്ണിയുമായി ദീർഘകാലമായി പരിചയത്തിലായിരുന്നുവെന്ന് നിർമ്മാതാവ് പറയുന്നു.
സ്വന്തം സ്ഥാപനത്തിൽ ഇവർ ജോലി ചെയ്യുകയും ഈ സമയം പലപ്പോഴായി സാമ്പത്തിക സഹായം നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഇടപ്പള്ളിയിലെ ആഡംബര ഹോട്ടലിൽ മുറിയെടുത്തു കാണണമെന്നു യുവതി ആവശ്യപ്പെട്ടു. മുറിയിലെത്തിയതും പ്രതികൾ ബലമായി ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെടുകയായിരുന്നു. മാനഭയം മൂലം 1.70 കോടി രൂപ പലപ്പോഴായി പ്രതികൾക്കു നൽകി. സാമ്പത്തികമായി തകർന്നതോടെയാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്.ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടിയ സംഭവത്തിൽ അഞ്ചു പേർക്കെതിരെ തൃശൂർ ഒല്ലൂരിൽ പൊലീസിനു പരാതി നൽകിയെങ്കിലും കേസെടുത്തില്ല. ഭരണമുന്നണിയിലെ എംഎൽഎയുമായി പ്രതികളിൽ ഒരാൾക്കുള്ള ബന്ധമാണ് കേസെടുക്കാതിരിക്കാൻ കാരണമെന്നു പരാതിക്കാരൻ പറയുന്നു.
പൊലീസ് കേസെടുക്കാതെ വന്നതോടെ നിർമ്മാതാവ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. കഴിഞ്ഞ 22ന് കോടതി നടപടികൾക്കു നിർദ്ദേശിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പരാതിക്കാരനു പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഒല്ലൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ ബെന്നി ജേക്കബ് പറഞ്ഞു. കോടതി നിർദ്ദേശിച്ചിട്ടും കേസെടുക്കാത്ത പക്ഷം കോടതി അലക്ഷ്യത്തിനു പരാതിയുമായി വീണ്ടും കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് പരാതിക്കാരന്റെ അഭിഭാഷക ബിമല ബേബി പറഞ്ഞു.