Kerala

വന്ദേ ഭാരത് ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തിൽ ട്രെയിൻ രണ്ടു മിനിറ്റ് വൈകി; തിരുവനന്തപുരം ഡിവിഷൻ ഓഫീസിലെ ഉന്നത ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്ത് റെയിൽവെ

തിരുവനന്തപുരം: കേരളത്തിലെ ആദ്യ വന്ദേ ഭാരത് ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തിൽ ട്രെയിൻ രണ്ടു മിനിറ്റ് വൈകിയതിന് ഉന്നത ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്ത് റെയിൽവെ. ട്രെയിൻ എത്താൻ രണ്ടു മിനിറ്റ് വൈകിയതിനെ തുടർന്നാണ് തിരുവനന്തപുരം ഡിവിഷൻ ഓഫീസിലെ പി.എൽ. കുമാർ എന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം ട്രയൽ റണ്ണിനിടെ പിറവത്ത് വന്ദേഭാരത് എക്സ്പ്രസ് രണ്ട് മിനിറ്റ് വൈകിയിരുന്നു. ഇതോടെയാണ് റെയിൽവേ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായത്. പിറവം സ്റ്റേഷനിൽ വേണാട് എക്‌സ്പ്രസ് വന്നതും വന്ദേഭാരതിന്റെ ട്രയൽ റണ്ണും ഒരേ സമയത്താണ് നടന്നത്. കൂടുതൽ യാത്രക്കാരുള്ളതിനാൽ വേണാട് എക്‌സ്പ്രസിന് കടന്നുപോകാൻ സിഗ്നൽ നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് വന്ദേ ഭാരത് വൈകിയത്.

കേരളത്തിൽ വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം ചൊവ്വാഴ്ച നടന്നിരുന്നു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ആയിരുന്നു പരീക്ഷണ ഓട്ടം. രാവിലെ 5.10-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽനിന്ന്‌ പുറപ്പെട്ട് 12.20-ന് കണ്ണൂരിൽ എത്തി. പരീക്ഷണയാത്രയിൽ ഷൊർണൂർ-കണ്ണൂർ പാതയിൽ പരമാവധി കൈവരിച്ച 110 കിലോമീറ്ററാണ് ഉയർന്ന വേഗം. 80 മുതൽ 100 കിലോമീറ്റർവരെ മറ്റു മേഖലകളിലും പരമാവധി വേഗമായി. കണ്ണൂരിൽനിന്ന്‌ 2.10-ന് തിരികെ പുറപ്പെട്ട് രാത്രി 9.30-ന് തിരുവനന്തപുരത്തെത്തി. 7മണിക്കൂർ 20 മിനി​റ്റെടുത്തു.

മറ്റു സംസ്ഥാനങ്ങളിൽ പരമാവധി 130 കിലോമീറ്ററിൽ കുതിച്ചുപായാറുള്ള വന്ദേഭാരത് 95 കിലോമീറ്റർ ശരാശരി വേഗമെടുക്കാറുണ്ട്. എന്നാൽ, സംസ്ഥാനത്തെ പരിമിതികളിൽ വേഗം കുറച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top