തിരുവനന്തപുരം : കെപിസിസി ഓഫിസിൽ കെഎസ് യു ഭാരവാഹികൾ തമ്മിൽ തല്ലി. കെപിസിസി ഓഫിസിൽ നടന്ന യോഗത്തിലാണ് തമ്മിൽ തല്ലുണ്ടായത്. കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച് സംസ്ഥാന പ്രസിഡന്റിനെതിരെ തിരിഞ്ഞതാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.
വിവാഹം കഴിഞ്ഞ ഭാരവാഹികളെ ചൊല്ലിയായിരുന്നു അടി. കെഎസ് യുവിന്റെ സംസ്ഥാന എക്‌സൈക്യൂട്ടീവ് യോഗമാണ് കെപിസിസി ഓഫിസിൽ ചേർന്നത്.വിവാഹം കഴിഞ്ഞവരും പ്രായ പരിധി കഴിഞ്ഞവരുമായ 10 പേരാണ് കെഎസ് യു കമ്മിറ്റിയിലുള്ളത്. ഇതിൽ കുറച്ച് പേർ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. മുഴുവൻ പേരെയും എന്തുകൊണ്ടാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പുറത്താക്കാത്തത് എന്ന ചോദ്യമാണ് എ ഗ്രൂപ്പിന്റെ സംസ്ഥാന ഭാരവാഹികളിൽ ചിലർ എക്സിക്യൂട്ടിവ് യോഗത്തിൽ ഉന്നയിച്ചത്.
എന്നാൽ അങ്ങനെ തീരുമാനം എടുക്കാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ എൻഎസ് യുഐ നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മറുപടി നൽകി.
ഇതിന് ശേഷം രണ്ട് ഭാരവാഹികളുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് എ ഗ്രൂപ്പുകാരനായ ആലപ്പുഴയിൽ നിന്നുള്ള നേതാവ് പറഞ്ഞപ്പോൾ തൃശൂരിൽ നിന്നുള്ള, കെ സി വേണുഗോപാൽ പക്ഷക്കാരനായ ഈ ഭാരവാഹി പ്രകോപിതനാകുകയും ഉന്തും തള്ളും ആരംഭിക്കുകയും ചെയ്തു. ഇതോടെ ചേരി തിരിഞ്ഞ് അടി ആരംഭിച്ചു. അടിച്ചുകൊണ്ട് തന്നെ യോഗ ഹാളിന് പുറത്തേക്ക് വരികയായിരുന്നു. എന്നാൽ ഇവിടെയുണ്ടായിരുന്ന കെപിസിസി നേതാക്കൾ ഭാരവാഹികളെ അനുനയിപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ കുറച്ച് നേരം കൂടി ഈ അടി നീണ്ടുനിന്നു.അതിനു ശേഷം നേതാക്കളുടെ ഇടപെടലിനെ തുടർന്ന് ഇവർ പിരിഞ്ഞു പോവുകയായിരുന്നു.വിവരം അറിഞ്ഞെത്തിയ പത്രലേഖകരോട് ഭാരവാഹികൾ സംസാരിക്കാൻ കൂട്ടാക്കിയില്ല.