ഡൽഹി: വനിതാ താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെതിരെ ഇന്ന് മുതൽ വീണ്ടും ജന്തർമന്തറിൽ സമരം തുടങ്ങുമെന്ന് ഗുസ്തി താരങ്ങൾ അറിയിച്ചു. സമരം അവസാനിച്ചിട്ടില്ലെന്നും, ജന്തർ മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കുമെന്നും സാക്ഷി മാലിക്ക് ഉൾപ്പെടെയുള്ള താരങ്ങൾ പറഞ്ഞു.
അതേസമയം ഇന്നലെ നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദി ദില്ലി പോലീസ് പൂർണ്ണമായും പൊളിച്ചുമാറ്റിയതോടെ സമരത്തിന്റെ ഭാവി അനിശ്ചിതത്തിൽ ആയിരിക്കുകയാണ്. സംഘർഷത്തിൽ ഗുസ്തി താരങ്ങൾക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്ത ഗുസ്തി താരം ബജ്‌റംഗ് പുനിയയെ വിട്ടയച്ചു. രാത്രി ഏറെ വൈകിയാണ് പുനിയയെ വിട്ടയച്ചത്. ലൈംഗിക പീഡനക്കേസിൽ പ്രതിയായ ആൾ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തത് നിർഭാഗ്യകരമെന്ന് ബജ്റംഗ് പുനിയ പ്രതികരിച്ചു. വനിതാ ഗുസ്തി താരങ്ങളെ പൊലീസ് നേരത്തേ വിട്ടയച്ചിരുന്നു.