കോട്ടയം: തീക്കോയി പഞ്ചായത്ത് കട്ടൂപ്പാറയിൽ ഗൃഹനാഥൻ മിന്നലേറ്റു മരിച്ചു. ഇളംതുരുത്തിയിൽ (പാമ്പാടിക്കുന്നേൽ) എ.എൽ. മാത്യു (69) ആണ് മരിച്ചത്. വ്യാഴാഴ്ച നാല് മണിയോടെ വീടിനുള്ളിലെ കട്ടിലിൽ കിടക്കുമ്പോഴാണ് മാത്യുവിനെ മിന്നലേറ്റത്. പ്രദേശത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
.ഈ സമയം ഇളയ മകൻ ടോമിയും വീ്ടിലുണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപെട്ടു. വീടിന്റെ ഭിത്തിക്കും കേടുപാടു സംഭവിച്ചു. ഭാര്യ: മേരി മാത്യു പെരിങ്ങുളം നടുത്തൊട്ടിയിൽ (കടപ്രയിൽ) കുടുംബാംഗം. മക്കൾ: ബോബി, സോബി, ടോബി. മരുമക്കൾ: മിനി, രൂപ. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ.
കോട്ടയം മുണ്ടക്കയം കൊടുങ്ങയിലും, വല്യേന്തയിലും ശക്തമായ മഴ പെയ്തു. ഒന്നര മണിക്കൂർ നീണ്ടുനിന്ന ശക്തമായ മഴയിൽ ഇളംകാട്- വാഗമൺ റോഡിൽ വെള്ളം കയറി. ഇളംകാട് ടൗണിന് സമീപം വല്ല്യേന്ത തോട് കരകവിഞ്ഞാണ് റോഡിൽ വെള്ളം കയറിയത്.
അതേസമയം സംസ്‌ഥാനത്ത് പരക്കെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുലാവർഷത്തോട് ഒപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമാണ് മഴ കനക്കാൻ കാരണം. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരുകയാണ്.