മുൻ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.ഫ്രാന്‍സിസ് മാര്‍പ്പാപ്പയാകും അന്ത്യകര്‍മ ശുശ്രൂഷകള്‍കക്ക് മുഖ്യകാര്‍മികത്വം വഹിക്കുക. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലാണ് ചടങ്ങുകള്‍.
ഹംഗറി പ്രസിഡന്റ് കാറ്റലിൻ നൊവാക്, പോളണ്ട് പ്രസിഡന്റ് ആൻഡ്രെ ഡ്യൂഡ, ബെൽജിയത്തിലെ ഫിലിപ്പ് രാജാവ്, സ്പെയിനിലെ സോഫിയ രാജ്ഞി, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ തുടങ്ങിയ പ്രമുഖരും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കും. ബെനഡിക്‌ട് പതിനാറാമന്റെ ഭൗതികദേഹത്തിന്റെ പൊതുദർശനം സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഇന്നലെ ഇന്ത്യൻ സമയം രാത്രി 11.30 വരെ തുടർന്നു.
ആയിരക്കണക്കിന് പേരാണ് ഇന്നലെയും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. സംസ്കാര സമയം രാജ്യത്തെ സർക്കാർ കെട്ടിടങ്ങളിലെ ദേശീയ പതാക താഴ്‌ത്തിക്കെട്ടുമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.