Crime

താനൂർ കസ്റ്റഡി കൊലപാതക കേസ്; സിബിഐ അന്വേഷണം സ്വാഗതം ചെയ്ത് താമിർ ജിഫ്രിയുടെ കുടുംബം

മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതക കേസ് ഹൈക്കോടതി ഇടപെട്ട് സിബിഐക്ക് നിർദ്ദേശം നൽകിയത് താമിർ ജിഫ്രിയുടെ കുടുംബം സ്വാഗതം ചെയ്തു. സിബിഐ അന്വേഷണത്തിലൂടെ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി പറഞ്ഞു.

ആദ്യ ഘട്ടത്തിൽ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് അവർക്ക് സാധ്യമായത് ചെയ്‌തു എന്നാണ് മനസ്സിലാക്കുന്നതെന്നും എന്നാൽ അവർക്ക് മേൽ സമ്മർദ്ദം ഉണ്ടായിരുന്നത് കൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും കുടുംബം വ്യക്തമാക്കി. കേസിൽ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥരെ പ്രതിചേർക്കണമെന്നും അവരെ സർവീസിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. റിപ്പോർട്ടർ ടിവിയുടെ വെളിപ്പെടുത്തലുകൾ കേസിൽ വഴിത്തിരിവായി. പക്ഷേ പൊലീസ് ഉന്നതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ്. കേസ് സിബിഐക്ക് വിട്ട സാഹചര്യത്തിൽ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും റിപ്പോർട്ടർ ടിവിയുടെ ഇടപെടൽ കേസിൽ നിർണായകമായെന്നും സഹോദരൻ ഹാരിസ് ജിഫ്രി പറഞ്ഞു.

താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശിച്ചത്. അന്വേഷണം ഏറ്റവും വേഗം ആരംഭിക്കാനാണ് നിര്‍ദ്ദേശം. തിങ്കളാഴ്ചയ്ക്കകം ക്രൈംബ്രാഞ്ച് കേസ് ഫയല്‍ കൈമാറണം. സിബിഐ ഓഫീസര്‍മാര്‍ക്ക് പൊലീസ് സൗകര്യം ഒരുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേസിലെ നിര്‍ണായക നിമിഷങ്ങളാണ് കടന്നു പോകുന്നതെന്നും അതിവേഗം സിബിഐ കേസ് ഏറ്റെടുക്കണം എന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top