ന്യൂഡൽഹി: നടൻ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയോഗിച്ചത് ഒതുക്കലല്ലെന്ന് വ്യക്തമാക്കി ബിജെപി. തൃശൂരിൽ സുരേഷ് ഗോപി തന്നെ മത്സരിക്കണമെന്നത് പാർട്ടിയുടെ തീരുമാനമാണെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു. പുതിയ നിയമനം സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തെ ബാധിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി.
ഇപ്പോഴത്തെ നിയമനം പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ആർ.മാധവനെ നിയമിച്ചതിന് തുടർച്ചയായിട്ടാണെന്നും പാർട്ടി നേതൃത്വം സൂചിപ്പിക്കുന്നു. അതേസമയം, ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ നടൻ സുരേഷ് ഗോപിയ്ക്ക് മേൽ സമ്മർദം ചെലുത്തില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്.
പാർട്ടി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന മണ്ഡലമാണ് തൃശ്ശൂർ. ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് മാറി നിൽക്കണമെന്ന് ഒരു നേതാവിനോടും പറഞ്ഞിട്ടില്ലെന്നും അത്തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രനേതൃത്വം വിശദീകരിച്ചു. തൃശൂർ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടരാൻ തന്നെയാണ് നേതൃത്വം സുരേഷ് ഗോപിയോട് നിർദേശിച്ചിരിക്കുന്നത്.
സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ച വിവരം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എക്‌സിലൂടെയാണ് അറിയിച്ചിരുന്നത്. മൂന്ന് വർഷത്തേക്കാണ് സുരേഷ് ഗോപിയെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗൺസിൽ ചെയർമാൻ ചുമതലയും സുരേഷ ഗോപി ഇക്കാലയളവിൽ നിർവഹിക്കുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്.