കണ്ണൂർ :മൂന്നാം തവണയും സി.പി.എം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുത്ത കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സി.പി.എം കേന്ദ്ര കമ്മിറ്റിയെയും ഇന്ന് തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയിൽ 17 പുതുമുഖങ്ങളാണ് ഉള്ളത്. ഇതിൽ നാല് പേർ കേരളത്തിൽ നിന്നാണ്. പി.രാജീവ്, കെ.എൻ ബാലഗോപാൽ, പി.സതീദേവി, സി.എസ് സുജാത എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിൽ. പി.ബിയിലേക്ക് എ.വിജയരാഘവനെയും തെരഞ്ഞെടുത്തു.
75 വയസ് എന്ന പ്രായപരിധി കർശനമാകുന്നതിനാൽ എസ്.രാമചന്ദ്രൻ പിള്ളയും ബിമൻ ബോസും ഹന്നൻ മൊള്ളയും പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവായി. കേന്ദ്ര കമ്മിറ്റിയിലെ എണ്ണം ഇത്തവണ കുറച്ചു. 85 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് ഇത്തവണ തെരഞ്ഞെടുത്തത്. ഇതിൽ 15 പേർ വനിതകളാണ്. വി.എസ് അച്യുതാനന്ദനും, പാലൊളി മുഹമ്മദ് കുട്ടിയും പ്രത്യേക ക്ഷണിതാക്കളായി തന്നെ കേന്ദ്ര കമ്മിറ്റിയിൽ തുടരും. പൊളിറ്റ് ബ്യൂറോയിൽ നിന്ന് പ്രായാധിക്യം മൂലം ഒഴിവാക്കുന്ന എസ്.രാമചന്ദ്രൻ പിള്ളയും പ്രത്യേക ക്ഷണിതാവാകും.