വെള്ളറട: വെള്ളറട നെല്ലിശ്ശേരിയിലെ സ്വകാര്യ ടാർ മിക്സിംഗ് പ്ലാൻ്റിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സമിതി നടത്തിയ സമരത്തിനു നേരെ പോലീസിൻ്റെ ജലപീരങ്കിയും ലാത്തിച്ചാർജും. ശനിയാഴ്ച രാവിലെ 8.30 യോടെയാണ് സംഘർഷമുണ്ടായത് . ടാർ മിക്സിംഗ് പ്ലാൻ്റിനെതിരെ 200-ാം ദിവസത്തെ സമരമാണ് നടന്നത്. എന്നാൽ ടാർ മിക്സിംസിംഗ് പ്ലാൻ്റിന് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായതിൻ്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി.
പ്ലാൻ്റിലേക്കെത്തിയ വാഹനങ്ങളെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രതിഷേധക്കാർ തടഞ്ഞതിനെത്തുടർന്നാണ് പോലീസ് ലാത്തി വീശിയത്. ആത്മഹത്യാ ഭീഷണി മുഴക്കി മണ്ണെണ്ണയും മരങ്ങളിൽ കുരുക്കിട്ട് കയറുമായി നിന്നവരെയുൾപ്പെടെ ലാത്തിവീശി വിരട്ടിയോടിച്ചു. പത്തോളം പേർക്ക് പോലീസ് ലാത്തിച്ചാർജിൽ ഗുരുതരമായിപരിക്കേറ്റു. സ്ത്രീകൾ ഉൾപ്പെടെയുള്ള സമരക്കാർക്ക് ലാത്തിച്ചാർജിൽ തലയ്ക്ക് ഗുരുതമായി പരിക്കുണ്ട്. പരിക്കേറ്റവരെ ആനപ്പാറ സർക്കാരാശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പേരെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തു. പ്ലാൻറിലേക്ക് വന്ന സ്വകാര്യ വാഹനത്തിന് നേരെയും കല്ലേറുണ്ടായി.