പത്തനംതിട്ട : കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമതുന്നുകൾക്കെതിരായ പോലീസ് നടപടി ജില്ലയിൽ തുടരുന്നു. ഇന്ന് വൈകീട്ട് 5.15 ഓടെ കോഴഞ്ചേരി പാർക്ക് ബാറിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും തമിഴ്നാട് സ്വദേശിയായ യുവാവ് 1.700 കിലോ ഗ്രാം കഞ്ചാവുമായി പിടിയിലായി. തിരുനെൽവേലി എന്താലൂർ പുത്തൂർ വീരകേരളം കരുവന്തിൽ വീട്ടിൽ നിന്നും മല്ലപ്പുഴശ്ശേരി വഞ്ചിത്തറ പുതിയവീട്ടിൽ ഷാജി എന്നയാളുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന വയ്യാളികണ്ണ് മകൻ കണ്ണൻ (35) ആണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പത്തനംതിട്ട ഡി വൈ എസ് പിക്ക് നൽകിയ നിർദേശപ്രകാരം ആറന്മുള പോലീസ് നടത്തിയ നീക്കത്തിലാണ് ഇയാൾ കുടുങ്ങിയത്. എസ് ഐ ഹരീന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. പോലീസ് ഇൻസ്‌പെക്ടർ രാഹുൽ രവീന്ദ്രന്റെ നേതൃത്വത്തിൽ തുടർനടപടി സ്വീകരിച്ചു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വെള്ളത്തുണിയിൽ സൂക്ഷിച്ച് വിൽപനക്കായി പാർക്കിങ് ഗ്രൗണ്ടിൽ നിൽക്കുമ്പോഴാണ് പോലീസ് സംഘം ഇയാളെ വളഞ്ഞത്.
എക്സൈസ് ഇൻസ്‌പെക്ടർ ഷിജുവിന്റെ സാന്നിധ്യത്തിൽ പരിശോധന നടത്തിയ പോലീസ് സംഘം ഷിർട്ടിന്റെ പോക്കറ്റിൽ നിന്നും കയ്യിലെ തുണിസഞ്ചിയിലെ പ്ലാസ്റ്റിക് കവറിൽ നിന്നും കഞ്ചാവ് ഉണങ്ങിയ ഇലകളും പൂവുകളും ഉൾപ്പെടെ പിടിച്ചെടുക്കുകയായിരുന്നു. സാക്ഷികളുടെയും മറ്റും സാന്നിധ്യത്തിൽ തൂക്കിനോക്കിയ പോലീസ് ആകെ 1.700 കിലോഗ്രാം കഞ്ചാവ് ഉണ്ടെന്ന് കണ്ടെത്തി. പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ തെങ്കാശിയിൽ നിന്നും വാങ്ങി വില്പനക്കായി കൊണ്ടുവന്നതാണെന്ന് സമ്മതിച്ചു. തുടർ നടപടികൾക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിയെ മേലുദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. കഞ്ചാവിന്റെ ഉറവിടവും കൂട്ടാളികൾ ഉണ്ടോ എന്നുള്ളതും തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ നിർദേശം നൽകിയതായും ജില്ലയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ പോലീസ് നടപടി തുടരുമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ് അറിയിച്ചു. ഇവക്കെതിരായ വേട്ട ജില്ലയിൽ തുടർന്നുവരികയാണ്.
ഏറ്റവും ഒടുവിൽ തമിഴ് നാട് കമ്പത്തുനിന്നും കാറിൽ കടത്തിക്കൊണ്ടുവന്ന 6 കിലോ കഞ്ചാവ് കൂടൽ പോലീസ് പിന്തുടർന്ന് പത്തനംതിട്ട വെട്ടിപ്രത്തുവെച്ചു സാഹസികമായി താടഞ്ഞ് പിടികൂടിയത് കഴിഞ്ഞയാഴ്ചയാണ്. സംഭവത്തിൽ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ആറന്മുള പോലീസ് ഇൻസ്‌പെക്ടർ രാഹുൽ രവീന്ദ്രൻ എസ് ഐ ഹരീന്ദ്രൻ നയൻ പോലീസുദ്യോഗസ്ഥരായ ജോബിൻ ജോർജ്ജ്, പ്രതാപ്കുമാർ, സജീഫ് ഖാൻ, രാകേഷ്, മുബാറക്, ജിതിൻ, ഗബ്രിയേൽ, സാവന്ത്, മിലൻ, സുജ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
കഞ്ചാവ് വില്പനക്ക് ശ്രമിച്ചതിന് 4 യുവാക്കളെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു ഇന്ന് രാവിലെ കൂടൽ സ്റ്റേഡിയം ജംഗ്ഷനിൽ കഞ്ചാവ് വിലപ്പനക്കായി നിന്ന 4 യുവാക്കളെ പിടികൂടി. ഇലവുംതിട്ട സ്വദേശി ഗോകുൽ (23), നെടുമൺകാവ് സ്വദേശി ചിക്കു (32), കൂടൽ സ്വദേശി വിഷ്ണു എന്ന് വിളിക്കുന്ന അജേഷ് (25), കുറ്റപ്പുഴയിലുള്ള ജസ്റ്റിൻ (24) എന്നിവരെയാണ് പോലീസ് ഇൻസ്‌പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.പോലീസ് സംഘത്തിൽ എസ് ഐ ദിജേഷ്, എ എസ് ഐ അനിൽ കുമാർ, സി പി ഒമാരായ രതീഷ്, ഷമീർ എന്നിവരും ഉണ്ടായിരുന്നു.
അടൂര്‍ പറക്കോട്ടു എമ്സണ്‍ ലോഡ്ജില്‍ നിന്നും അടൂര്‍ പോലീസ് 2 യുവാക്കളെ പിടികൂടി വിഷ്ണു ഉണ്ണിത്താന്‍ (26) അജിമോന്‍ (32) എന്നിവരെയാണ് കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് അറസ്റ്റ് ചെയ്തത്. അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടിഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. എസ്‌ഐ മാരായ മനീഷ് വിമല്‍ രംഗനാഥ് എഎസ്‌ഐ അജി എസ്‌സിപിഒ സോളമന്‍ ഡേവിഡ് , സിപിഒസനല്‍ കുമാര്‍ എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്.