കൊൽക്കത്ത: കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന പാകിസ്ഥാൻ-ബംഗ്ലദേശ് മത്സരത്തിനിടെ പലസ്തീൻ പതാക വീശി. സംഭവത്തിൽ നാല് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വച്ചാണ് പതാക വീശിയത്. യുവാക്കൾ പതാക വീശിയത് സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു.

സംഭവത്തിൽ പ്രതികളെ പിന്നീട് വിട്ടയച്ചതായി പൊലീസ് അറിയിച്ചു. സ്റ്റേഡിയത്തിലെ ജി1, എച്ച്1 ബ്ലോക്കുകൾക്കിടയിലാണ് സംഭവം ഉണ്ടായത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്നതിനിടെ ചിലർ പലസ്തീൻ പതാക ഉയർത്തികാണിക്കുകയായിരുന്നു. ഭീകര സംഘടനയായ ഹമാസ് ഭരിക്കുന്ന പലസ്തീൻ എൻക്ലേവായ ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ-ഹമാസ് യുദ്ധത്തിനെതിരായ പ്രതിഷേധ സൂചകമായാണ് ഇത് പ്രദർശിപ്പിച്ചത്.
നാല് പേരെയും ചോദ്യം ചെയ്ത ശേഷം അർദ്ധരാത്രിയോടെ വിട്ടയച്ചു. ബല്ലി, എക്ബൽപൂർ, കാരയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളവരാണ് പ്രതികൾ. സംഭവത്തിൽ ഈഡൻ ഗാർഡൻസിൽ വിന്യസിച്ചിരുന്ന കൊൽക്കത്ത പൊലീസിനെ വിമർശിച്ച് ബിജെപി നേതാവ് ശിശിർ ബജോറിയ രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ തടയേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും ഇതെങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു.

