ന്യൂഡൽഹി: ലൈംഗിക പീഡന കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്‌തില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന് ബജ്‌റംഗ് പൂനിയ.
പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ഗുസ്തി താരങ്ങൾ. കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും പ്രശ്‌നത്തിന് പരിഹാരമായാല്‍ മാത്രമേ ഏഷ്യന്‍ ഗെയിംഗില്‍ മത്സരിക്കൂ എന്നും സൂപ്പര്‍ താരം സാക്ഷി മാലിക് വ്യക്തമാക്കി. തുടര്‍ സമര പരിപാടികളെ കുറിച്ച് തീരുമാനിക്കാനും സർക്കാരുമായി നടത്തിയ ചർച്ചകളെ കുറിച്ച് വിശദീകരിക്കാനും താരങ്ങള്‍ ഹരിയാനയില്‍ മഹാപഞ്ചായത്ത് വിളിച്ചിട്ടുണ്ട്.
കുറ്റാരോപിതനായ ബ്രിജ് ഭൂഷന്‍ സമീപത്തുള്ളപ്പോള്‍ നടത്തിയ തെളിവെടുപ്പ് ഭയപ്പെടുത്തിയെന്ന് പരാതിക്കാരിയായ ഗുസ്തി താരം ഇന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്നലെയാണ് പരാതിക്കാരായ ഗുസ്‌തി താരങ്ങളെ ദില്ലിയിലെ ഗുസ്‌തി ഫെഡറേഷന്‍ ഓഫീസില്‍ എത്തിച്ച് ദില്ലി പൊലീസ് തെളിവെടുപ്പ് നടത്തിയത്.
ഗുസ്തി ഫെഡറേഷൻ ഓഫീസും ബ്രിജ് ഭൂഷനിന്‍റെ വസതിയും ഒരേ വളപ്പില്‍ ആണ്. ഇന്നലെ വസതിയില്‍ ബ്രിജ് ഭൂഷന്‍ ഉള്ളപ്പോഴായിരുന്നു പൊലീസിന്‍റെ നടപടിയെന്നാണ് പരാതിക്കാരുടെ ആരോപണം. പൊലീസിനോട് ചോദിച്ചപ്പോള്‍ ആരുമില്ലെന്നാണ് പറഞ്ഞിരുന്നത്.
എന്നാല്‍ ബ്രിജ് ഭൂഷന്‍ വസതിയിലുണ്ടെന്നത് ഭയപ്പെടുത്തിയെന്ന് പരാതിക്കാർ മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തില്‍ ദില്ലി പൊലീസ് പ്രതികരിച്ചിട്ടില്ല. കർഷക നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ സാക്ഷി മാലിക്കും ബജ്‌റംഗ് പൂനിയയും പങ്കെടുക്കും.