Kerala

വേമ്പനാട്, അഷ്ടമുടി കായലുകളിലെ മലിനീകരണം തടയുന്നതില്‍ നടപടിയെടുക്കാത്തതിന് ദേശീയ ഹരിത ട്രിബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിനു പത്തുകോടി രൂപ പിഴ വിധിച്ചു

വേമ്പനാട്, അഷ്ടമുടി കായലുകളിലെ മലിനീകരണം തടയുന്നതില്‍ നടപടിയെടുക്കാത്തതിന് ദേശീയ ഹരിത ട്രിബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിനു പത്തുകോടി രൂപ പിഴ വിധിച്ചു.തുക ഒരുമാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടില്‍ ഉറപ്പുവരുത്തുകയും ശുചീകരണത്തിനുള്ള കര്‍മപദ്ധതി തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്.

ആറുമാസത്തിനുള്ളില്‍ കര്‍മപദ്ധതി നടപ്പാക്കുകയും അതിനുള്ളില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍നിന്ന് പിഴത്തുക ഈടാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.പരിസ്ഥിതിപ്രവര്‍ത്തകനായ കെ.വി. കൃഷ്ണദാസ് സര്‍ക്കാരിനെതിരേ നല്‍കിയ കേസില്‍ ഹരിത ട്രിബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ചെയര്‍മാന്‍ ജസ്റ്റിസ് ആദര്‍ശ്കുമാര്‍ ഗോയല്‍, ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, വിഷയവിദഗ്ധന്‍ ഡോ. എ. സെന്തില്‍വേല്‍ എന്നിവരുള്‍പ്പെട്ടതാണ് ബെഞ്ച്.

രണ്ടു കായലുകള്‍ക്കും ചുറ്റുമുള്ള സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരും മാലിന്യസംസ്‌കരണത്തിനു നടപടിയെടുക്കുന്നതില്‍ വീഴ്ചവരുത്തിയതായി ട്രിബ്യൂണല്‍ വിലയരുത്തി.100 മില്ലിലിറ്റര്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ എണ്ണം അഞ്ഞൂറില്‍ താഴെയായിരിക്കണം.
ഇരുകായലുകളിലെയും വെള്ളം പരിശോധിച്ചപ്പോള്‍ 100 മില്ലിലിറ്ററില്‍ രണ്ടായിരത്തി അഞ്ഞൂറിലധികമാണ് ഇതിന്റെ എണ്ണമെന്നു കണ്ടെത്തി.

കായല്‍മലിനീകരണത്തിനെതിരേയുള്ള കേസ് 2022 ഫെബ്രുവരി 28-ന് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചിരുന്നു.മാലിന്യനിയന്ത്രണ സംവിധാനമൊരുക്കാത്തതിന് ഹൗസ് ബോട്ടുകള്‍, ഫ്‌ലാറ്റുകള്‍, ഹോട്ടലുകള്‍, വ്യവസായസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 1,176 നോട്ടീസ് നല്‍കിയെന്നും സര്‍ക്കാര്‍ അറിയിച്ചെങ്കിലും ട്രിബ്യൂണലിനു തൃപ്തികരമായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top