കൊച്ചി: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ പ്രതിഷേധം. ഗോ ബാക്ക് മോദി എന്ന മുദ്രാവാക്യത്തോട് കൂടിയാണ് പ്രതിഷേധം നടത്തുന്നത്. തേവര എസ് എച്ച് കോളേജ് പരിസരത്തായിരുന്നു സംഭവം. യുവം പരിപാടി നടക്കാനിരിക്കുന്ന പ്രധാന കവാടത്തിനു മുന്നിലാണ് പ്രതിഷേധക്കാർ നിലയുറപ്പിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിലെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൊച്ചിയിൽ കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ. കോൺഗ്രസ് പ്രവർത്തകരെ പുലർച്ചെ വീടുകളിൽ എത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡിസിസി സെക്രട്ടറി എൻ ആർ ശ്രീകുമാർ, ഷെബിൻ ജോർജ്, അഷ്കർ ബാബു, ബഷീർ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് കനത്ത സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തും. വൈകിട്ട് അഞ്ചുമണിക്ക് കൊച്ചി നാവികവിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി സുരക്ഷ അകമ്പടിയോടെ വെണ്ടുരുത്തി പാലത്തിലെത്തും. അവിടെ നിന്നാണ് 1.8 കിലോ മീറ്റർ ദൂരത്തിൽ റോഡ് ഷോ തുടങ്ങുയത്. റോഡിനിരുവശവും ബാരിക്കേഡ് കെട്ടി ആളുകളും നിയന്ത്രിക്കും. പതിനയ്യായിരം പേരെങ്കിലും റോഡ് ഷോ കാണാൻ എത്തുമെന്നാണ് കരുതുന്നത്.
തുടർന്ന് തേവര എസ് എച്ച് കോളജിൽ എത്തുന്ന പ്രധാനമന്ത്രി യുവം പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ തൊഴിൽ മേഖലകളിലെ യുവാക്കളുമായി മുഖാമുഖം. കേരളത്തിന്‍റെ വികസനത്തിന് യുവസമൂഹം എന്താഗ്രഹിക്കുന്നു എന്നതാണ് വിഷയം. ഇതിന് ശേഷം വൈകിട്ട് 7 മണിക്കാണ് കർദിനാൾമാരടക്കം ക്രൈസ്തവ മേലധ്യക്ഷൻമാരുമായുളള കൂടിക്കാഴ്ച.