Crime

അച്ഛനെ വാടക കൊലയാളികളെ വിട്ട് കൊലപ്പെടുത്തി; യുവതി അറസ്റ്റിൽ

നാ​ഗ്പൂർ: അച്ഛനെ വാടക കൊലയാളികളെ ഉപയോ​ഗിച്ച് കൊലപ്പെ‌ടുത്തിയ മകൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാ​ഗ്പൂരിലാണ് സംഭവം. 60കാരനായ ദിലീപ് രാജേശ്വർ സോൺടാക്കെ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 35കാരിയായ മകൾ പ്രിയ സോൺടാക്കെ അറസ്റ്റിലായി. പെട്രോൾ പമ്പ് ഉടമയായ ദിലീപ് മെയ് 17നാണ് കൊല്ലപ്പെടുന്നത്. മുഖം മൂടി ധരിച്ചെത്തിയ സംഘം ഇയാളെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മുങ്ങി.

ഭിവാപുരിലെ പെട്രോൾ പമ്പിലായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം 1.34 ലക്ഷം രൂപയും കവർന്നാണ് പ്രതികൾ രക്ഷപ്പെട്ടത്. ആദ്യം കവർച്ചാ ശ്രമത്തിനിടയിലുള്ള കൊലപാതകമെന്നാണ് പൊലീസ് കരുതിയത്. എന്നാൽ അന്വേഷണത്തിൽ മകൾക്ക് പങ്കുള്ളതായി സംശയമുണർന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പിതാവിന്റെ അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത അമ്മയെ ഇയാൾ നിരന്തരം മർദ്ദിച്ചതിനെ തുടർന്നാണ് മകൾ ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ചത്. മൂന്നം​ഗ സംഘത്തിന് പ്രതിഫലമായി അഞ്ച് ലക്ഷവും പ്രിയ നൽകി. ഷെയ്ഖ് അഫ്രോസ്, മുഹമ്മദ് വസീം, സുബൈർ ഖാൻ എന്നിവരെയാണ് പ്രതി വാടകക്കെടുത്തത്.

മെയ് 17ന് രാത്രി പമ്പിൽ പണമെണ്ണുന്നതിനിടെ കുതിച്ചെത്തിയ സംഘം തോക്കുകാട്ടി മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും ദിലീപിനെ കുത്തുകയുമായിരുന്നു. ഇയാൾക്ക് 15ഓളം കുത്തുകളേറ്റു. തുടർന്ന് പണവുമായി സ്ഥലം വിട്ടു. നാ​ഗ്പൂരിലുള്ള യുവതി‌യുമായി ഇയാളുടെ ബന്ധം ഭാര്യ ചോദ്യം ചെയ്തു. തുടർന്ന് ഇയാൾ ഭാര്യയെ പതിവായി മർദ്ദിക്കുകയും പമ്പും വീടും സ്ഥലവും ഇയാളുടെ പേരിലാക്കി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് മകൾ അച്ഛനെ കൊല്ലാൻ വാടക കൊലയാളികളെ ഏൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top