മലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസിനെ നീക്കി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധം. പരിശീലന ക്യാമ്പുകൾ (റീഫ്രഷർ കോഴ്‌സ്) ഐപിഎസ് ഉദ്യോഗസ്ഥർക്ക് സർവീസിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്. അതിനായിട്ടാണ് ഹൈദരാബാദ് നാഷണൽ പൊലീസ് അക്കാദമിയിലേക്ക് അവധി എടുത്ത് അദ്ദേഹം പോയത്. കേരളത്തിൽ നിന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, കൊച്ചി കോസ്റ്റൽ ഏരിയ ഡിഐജി ജി പൂങ്കുഴലി, പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ കിരൺ നാരായണൻ എന്നിവരും ഈ ക്യാംപിൽ പങ്കെടുക്കുന്നുണ്ട്.
പൂർണ്ണമായും ഔദ്യോഗിക രൂപത്തിലുള്ള ഈ പരിശീലന ക്യാമ്പിനെ എസ്പിക്ക് എതിരായ നടപടിയായി ചിലർ വ്യാഖാനിക്കുകയായിരുന്നു. താനൂർ കസ്റ്റഡി കൊലപാതകം സംഭവിക്കുന്നതിന് മുമ്പ് തന്നെ നിശ്ചയിച്ചതായിരുന്നു ഈ ക്യാംപ്. പരിശീലനത്തിന് പോകാൻ സർക്കാർ നിർദ്ദേശം നൽകിയതോ എസ്പിക്ക് എതിരായ ശിക്ഷാ നടപടി ക്രമമോ അല്ല.
സാധാരണ ഗതിയിൽ ഐപിഎസ് ഉദ്യോഗസ്ഥർക്ക് വേണ്ടി ഒരുക്കുന്ന പരിശീലന ക്യാംപ് മാത്രമാണ്. ഇത്തരത്തിൽ എസ്പിമാർ അവധി എടുക്കുന്ന സാഹചര്യങ്ങളിൽ തൊട്ടടുത്ത ജില്ലയിലെ എസ്പിക്ക് മലപ്പുറത്തിന്റെ അധിക ചുമതല നൽകുകയാണ് പതിവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുമതല പാലക്കാട് എസ്പിക്ക് കൈമാറിയത്. മറ്റ് ട്രാൻസ്ഫർ നടപടികൾ ഉണ്ടായില്ലെങ്കിൽ അവധി കഴിഞ്ഞു മടങ്ങിയെത്തി എസ് സുജിത്ത് ദാസ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി തന്നെ തുടരും.