പർബാനി: മോഷണമാരോപിച്ച് പതിനാലുകാരനെ ആൾകൂട്ടം തല്ലിക്കൊന്നു. ആടിനെ മോഷ്ടിച്ചെന്നാരോപിച്ചാണ് കൃപാൽ സിംഗ് എന്നാ കുട്ടിയെ ആൾകൂട്ടം മർദിച്ചത്. മഹാരാഷ്ട്രയിലെ പർബാനിയിൽ കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു ഈ ദാരുണ സംഭവം. സംഭവത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അവ്താർ സിംഗ്(16), അരുൺ സിംഗ്(15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിപ്പോൾ ചികിത്സയിലാണ്.
കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാൽ തിരിച്ചറിയാവുന്ന ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഗ്രാമപഞ്ചായത്ത് മുൻ സർപഞ്ച്, അക്രം പട്ടേൽ അടക്കം നാല് പേരാണ് അറസ്റ്റിലായത്. മർദനമേറ്റ് ഗുരുതരമായി പരിക്കേറ്റ പതിനാലുകാരൻ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. സിഖ് വിഭാഗത്തിൽപെട്ട ബാലനാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ശിരോമണി ഗുരുദ്വാര പ്രബന്ധക് സമിതിയുടെ തലവൻ ഹർജീന്ദർ സിംഗ് ദാമി അപലപിച്ചു. മനുഷ്യകുലത്തിനു തന്നെ കളങ്കമുണ്ടാക്കുന്ന ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും കുറ്റവാളികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.