പനാജി: ബെംഗളൂരുവുനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി. 1-0 എന്ന ഗോൾ നിലക്കാണ് ബെംഗളൂരു 10 മത്സരത്തിൽ ഒരു തോൽവി പോലും വഴങ്ങാത്ത കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പിടിച്ച് കെട്ടിയത്. ആദ്യ പകുതിയിൽ ആരും ഗോൾ കണ്ടെത്തിയിരുന്നില്ല. രണ്ടാം പകുതിയിൽ 56 ആം മിനുട്ടിലാണ് റോഷൻ സിംഗ് എന്ന 22 വയസ്സുകാരൻ എടുത്ത ഫ്രീ കിക്ക് ഗോൾകീപ്പറിനെ മറികടന്ന് ഗോൾ വലയിൽ എത്തിയത്. ഈ ജയത്തോടെ ബംഗളുരു എഫ് സി 20 പോയിന്റോടെ നാലാം സ്ഥാനത്ത് എത്തി. 20 പോയിന്റോടെ കേരളാ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.
18 ദിവസങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തിൽ ഇറങ്ങുന്നത്.കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചതും കേരളം ബ്ലാസ്റ്റേഴ്സിനെയാണ്.പകുതിയിലധികം താരങ്ങൾക്കും കോവിഡ് ബാധയേറ്റിരുന്നു. കടുത്ത മാനസിക-ശാരീരിക സമ്മർദ്ദത്തിലൂടെയാണ് കേരളത്തിന്റെ കൊമ്പന്മാർ ഇന്ന് മത്സരത്തിനിറങ്ങിയത്. ആകെ രണ്ട് ദിവസമാണ് ബ്ലാസ്റ്റേഴ്സിന് പരിശീലിക്കാനായത്. കോവിഡ് പിടിച്ച് കുലുക്കിയെങ്കിലും നല്ല മത്സരം തന്നെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് കാഴ്ച വെച്ചത്. അനേകം അവസരങ്ങൾ ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് ഗോളിലേക്കെത്താനായില്ല. പലപ്പോഴും ബെംഗളുരുവിന് രക്ഷകനായത് ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധു തന്നെയാണ്.
കോവിഡ് പ്രതിസന്ധിയിൽ ആരാധകർ നൽകിയ പിന്തുണ ചെറുതൊന്നുമല്ലന്ന് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു. “ജയിച്ചാലും തോറ്റാലും ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ടെന്ന്” പല ആരാധകരും സാമൂഹ്യ മാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു. ഇനി ഫെബ്രുവരി നാലിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് ബ്ലാസ്റ്റേഴ്‌സ് നേരിടാനിരിക്കുന്നത്. “ഫിറ്റ്നെസ്സ് വീണ്ടെടുത്ത് തിരിച്ച് വരൂ ;ഈ ബ്ലാസ്റ്റേഴ്സിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്;” എന്ന് ഉറപ്പിച്ച് പറയുകയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടം.