ദില്ലി: കോണ്‍ഗ്രസ് എം പി കാര്‍ത്തി ചിദംബരത്തിന്‍റെ 11.04 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഐഎന്‍എക്സ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. കര്‍ണാടകയിലെ കൂര്‍ഗിലുള്ള സ്വത്ത് വകകള്‍ അടക്കമാണ് ചൊവ്വാഴ്ച ഇഡി കണ്ടുകെട്ടിയത്. നാല് വസ്തുവകകളാണ് നിലവില്‍ കണ്ടുകെട്ടിയിട്ടുള്ളത്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് പി ചിദംബരം മന്ത്രിയായിരിക്കെ കാര്‍ത്തി കള്ളപ്പണം സ്വീകരിച്ചുവെന്നും ഇഡി പ്രസ്താവനയില്‍ വിശദമാക്കി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ മകനായ കാര്‍ത്തി തമിഴ്നാട്ടിലെ ശിവഗംഗയില്‍ നിന്നുള്ള ലോക് സഭാ എംപി കൂടിയാണ്. ഇന്ദിരാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥയിലുള്ള ഐ.എൻ.എക്സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് പി.ചിദംബരം ധനമന്ത്രിയായിരിക്കെ കാര്‍ത്തി ചിദംബരം കോഴവാങ്ങി ഇടപെടൽ നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കാര്‍ത്തി ചിദംബരത്തിന്‍റെ വസതിയിൽ നടത്തിയ റെയ്ഡിൽ ഐ.എൻ.എക്സ് മീഡിയ കമ്പനിയിൽ നിന്ന് വാങ്ങിയ 10 ലക്ഷം രൂപയുടെ വൗചര്‍ സിബിഐക്ക് കിട്ടിയിരുന്നു. മൂന്നുകോടിയിലധികം രൂപയുടെ നേട്ടം ഈ ഇടപാടിൽ കാര്‍ത്തി ചിദംബരത്തിന് ഉണ്ടായതായും സിബിഐ പറയുന്നു.