പാലക്കാട്: ഇൻകെൽ സോളാർ പദ്ധതിയിൽ ഉപകരാർ നൽകിയത് അഡീഷണൽ ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. അന്വേഷണത്തിൽ ഉപകരാർ നൽകിയതിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്കുൾപ്പടെ പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കേരളത്തിൽ എൽഡിഎഫിന് ഒപ്പം തന്നെ നിൽക്കുമെന്നും സ്വതന്ത്ര നിലപാടെടുക്കാൻ ദേശീയ നേതൃത്വം അനുവദിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. അതിനിടെ ഇൻകെൽ കരാറിൽ നടന്നത് എഐ ക്യാമറയിലും കെ ഫോണിലും കണ്ട ടെൻഡർ ക്രമക്കേടുകൾക്ക് സമാനമായ കാർട്ടൽ തട്ടിപ്പാണെന്ന് വ്യക്തമായി. ഇൻകലിൽ നിന്ന് കരാർ നേടിയെടുത്ത തമിഴ്നാട് കമ്പനിക്ക് സോളാർ പാനൽ നൽകിയത് ടെൻഡറിൽ എതിരാളിയായിരുന്ന ടോപ്സണ്‍ എനർജി എന്ന കമ്പനിയാണ്. ടോപ്‌സണിൽ നിന്നും സോളാർ പാനൽ വാങ്ങിയതിലും ക്രമക്കേടുകൾ ഉയർന്നു.
എഐ ക്യാമറ വിവാദത്തിലാണ് കാർട്ടൽ തട്ടിപ്പ് ആദ്യം ഉയർന്നത്. പരസ്പരം പറഞ്ഞുറപ്പിച്ച് കമ്പനികൾ സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കുകയും ഒരു കമ്പനിക്ക് ടെൻഡർ കിട്ടാൻ വഴിയൊരുക്കി എതിരാളികൾ തന്നെ നിരക്ക് ഉയർത്തി തോറ്റു കൊടുക്കുയും ചെയ്യുന്ന രീതിയാണിത്. ഇൻകൽ സോളാർ അഴിമതിയിലും ഈ തട്ടിപ്പ് കാണാം.