ഭുബനേശ്വർ: ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയം. മംഗോളിയയെ 2 ഗോളിനാണ് ആതിഥേയരായ ഇന്ത്യ പരാജയപ്പെടുത്തിയത്.
ഇന്ത്യക്ക് വേണ്ടി ആദ്യ മിനുട്ടിൽ ആദ്യ ഗോൾ നേടിയത് മലയാളി താരം സഹൽ അബ്ദുൽ സമാദാണ്. മധ്യനിരയിൽ നിന്നും തുടങ്ങിയ നീക്കം അനുരുദ് താപ വലത് വിങ്ങിൽ നിന്നും ബോക്സിലേക്ക് നൽകുകയും ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന സഹൽ ചീറ്റപ്പുലിയെപോൽ ഓടിയെത്തി ഗോൾ വലയിലാക്കുകയായിരുന്നു. താരത്തിന്റെ ഗോളിനോപ്പം അനിരുദ്ധ് ഥാപ്പയുടെ അസിസ്റ്റും എടുത്ത് പറയേണ്ടതാണ്.
ഇരു ടീമുകളും പന്തടക്കം കൈവരിക്കുന്നതിന് മുൻപ് തന്നെ ഇന്ത്യ ലീഡ് നേടിയതോടെ മംഗോളിയക്ക് സമ്മർദ്ദം കൂടുതലായി. ഗോൾ നേടിയത്തോടെ ഇന്ത്യ പതിയെ പന്ത് കൂടുതൽ നേരവും കൈക്കലാക്കി നീക്കങ്ങൾ തുടങ്ങിക്കൊണ്ടേയിരുന്നു. 14 ആം മിനുട്ടിൽ ഇന്ത്യ രണ്ടാമത്തെ ഗോളും നേടി. അനിരുദ്ധ് ഡപ്പയിൽ നിന്നും വന്ന കോർണർ കിക്ക് എതിർ ബോക്സിലെ കൂട്ടപ്പൊരിച്ചിലിൽ നിന്നും ലാലിയൻസുവാല ചാങ്‌തെ ഗോളാക്കി മാറ്റി.
എതിരില്ലാത്ത രണ്ട് ഗോളിന്റെ ലീഡിനാണ് ഇരു ടീമുകളും ആദ്യ പകുതിയുടെ ഇടവേളക്ക് പിരിഞ്ഞത്. എന്നാൽ രണ്ടാം പകുതിയിൽ പ്രതിരോധത്തിൽ നിലയുറപ്പിച്ച മംഗോളിയ ഇന്ത്യക്ക് വിലങ്ങു തടിയായി മാറി. മനോഹരമായ നീക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ ഇന്ത്യക്ക് ആയില്ല. പന്തടക്കം കൂടുതലും ഇന്ത്യയുടെ പക്കലായിരുന്നു. മത്സരത്തിലുടനീളം 65% പന്തടക്കം ഇന്ത്യയുടെ പക്കലായിരുന്നു. ആദ്യ മത്സരത്തിലെ വിജയവുമായി 3 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. ഒഡീഷയിൽ മത്സരം വീക്ഷിക്കുവാനും ആയിരങ്ങൾ വന്നിരുന്നു. മത്സരത്തിൽ മികച്ച താരത്തിനുള്ള അവാർഡ് ലാലിയൻസുവാല ചാങ്‌തെ കരസ്ഥമാക്കി. ഇനി ജൂൺ 12 ന് വനുവാതു വുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.