Kerala

ഇടുക്കി വിജിലന്‍സ് ഡി.വൈ.എസ്.പി. ഷാജു ജോസിന്റെ പക്കൽ നിന്നും 9.50 ലക്ഷം തട്ടിയെടുക്കാൻ നീക്കം

ഇടുക്കി :കുഞ്ഞൻ ഉറുമ്പിന് ഒരു മോഹം തീക്കട്ടയിൽ കയറി ക്രിക്കറ്റ് കളിച്ചാലോ ; പ്രമുഖ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ സ്‌ക്രാച്ച് ആന്‍ഡ് വിന്നില്‍ 9.50 ലക്ഷം രൂപ കിട്ടിയതായി വിജിലന്‍സ് ഡി.വൈ.എസ്.പി.ക്ക് കൊറിയറില്‍ സന്ദേശമെത്തി. നാപ്‌റ്റോള്‍ കമ്പനിയുടെ പേരിലാണ് ഇടുക്കി വിജിലന്‍സ് ഡി.വൈ.എസ്.പി. ഷാജു ജോസിന് അറിയിപ്പ് കിട്ടിയത്.

കഴിഞ്ഞ ദിവസം ഡി.വൈ.എസ്.പി.യുടെ പൂഞ്ഞാര്‍ പെരിങ്ങുളത്തെ വിലാസത്തിലാണ് കൊറിയര്‍ എത്തിയത്. ഒരു സ്‌ക്രാച്ച് കൂപ്പണും അതൊടൊപ്പം ഒരു കത്തുമായിരുന്നു കൊറിയറിലെ ഉള്ളടക്കം.സ്‌ക്രാച്ച് കൂപ്പണ്‍ ചുരണ്ടിയാല്‍ ലക്ഷങ്ങള്‍ കിട്ടുമെന്നായിരുന്നു അറിയിപ്പ്. ഡി.വൈ.എസ്.പി. ഇത് ചുരണ്ടി നോക്കിയപ്പോള്‍ ഒമ്പതര ലക്ഷം രൂപ സമ്മാനമടിച്ചതായി കണ്ടു. ഇതിനായി അക്കൗണ്ട് ഡീറ്റെയില്‍സ്, മറ്റ് വിവരങ്ങള്‍ ഒക്കെ നല്‍കുന്നതിന് ഒരു അപേക്ഷാഫോം കൂടി ഒപ്പമുണ്ടായിരുന്നു.

സമ്മാനം ലഭിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി, മറ്റ് പ്രോസസ്സിംഗ് ചാര്‍ജ്ജ് എല്ലാം കൂടി അഡ്വാന്‍സായി കമ്പനിക്ക് അയച്ചുകൊടുക്കണമെന്നും ഇത് സമ്മാനതുകയില്‍ ഉള്‍പ്പെടുകയില്ലെന്ന നിബന്ധനയും കത്തിലുണ്ടായിരുന്നു. ഇവരുടെ ഹെല്‍പ് ലൈന്‍ നമ്പരും ഇ-മെയില്‍ വിലാസവുമൊക്കെ കത്തിലുണ്ടായിരുന്നു. സാധാരണ ജനങ്ങളെ ചതിയില്‍പ്പെടുത്താനുള്ള എല്ലാചേരുവകളും ഉണ്ട് കത്തില്‍.

 

എന്നാല്‍ ഇത് കിട്ടിയപ്പോള്‍തന്നെ തട്ടിപ്പാണെന്ന തിരിച്ചറിഞ്ഞ ഡി.വൈ.എസ്.പി ഷാജു ജോസ് നാപ്‌റ്റോളിന്റെ ഔദ്യോഗിക വൈബ്‌സൈറ്റ് പരിശോധിച്ചു. ഇങ്ങനെ തട്ടിപ്പ് പറ്റി ഒരു ലക്ഷവും രണ്ടര ലക്ഷവുമൊക്കെ കൊടുത്ത നിരവധി പേരുടെ ആവലാതികള്‍ വെബ്‌സൈറ്റില്‍ കണ്ടു.പ്രമുഖ മാര്‍ക്കറ്റിംഗ് കമ്പനിയായ നാപ്‌റ്റോളിനെ ഹാക്ക് ചെയ്ത് ഉപഭോക്താക്കളുടെ വിലാസവും മറ്റും തട്ടിപ്പുകാര്‍ വെബ്‌സൈറ്റില്‍ നിന്നും എടുത്തതാകാനാണ് സാധ്യതെയെന്ന് കരുതുന്നു.

 

നേരത്തെ ഇത്തരം മെസേജുകള്‍ ഫോണിലാണ് വന്നിരുന്നത്. അന്നും നിരവധിപേര്‍ക്ക് പണം നഷ്ടപ്പെട്ടിരുന്നു. വടക്കേ ഇന്ത്യന്‍ ലോബിയായ ഇതേ തട്ടിപ്പുസംഘം കൊറിയറിലൂടെയാണ് ഇപ്പോള്‍ ഇടപാടുകള്‍ നടത്തുന്നത്.കൊറിയറില്‍ പ്രമുഖ കമ്പനിയുടെ ഒരു അറിയിപ്പ് ലഭിക്കുമ്പോള്‍ സാധാരണക്കാര്‍ ഇതില്‍ പെട്ടുപോകാനുള്ള സാധ്യത ഏറെയാണ്. എന്തായാലും തനിക്ക് പണം നഷ്ടപ്പെട്ടില്ലെങ്കിലും മറ്റാർക്കും ഈ അബദ്ധം പറ്റാതിരിക്കട്ടെ എന്നാശിക്കുകയാണ് ഡി.വൈ.എസ്.പി. ഷാജു ജോസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top