തിരുവനന്തപുരം: പൂവച്ചലിലെ വിദ്യയേയും മകൾ ഒന്നര വയസുകാരി ഗൗരിയേയും കൊലപ്പെടുത്തിയത്തിന്റെ കാരണം വെളിപ്പെടുത്തി മാഹീൻ. ഇയാളുടെ ഒന്നാം ഭാര്യ റുഖിയയുടെ നിർബന്ധത്തെ തുടർന്നെന്ന് മാഹീൻ കണ്ണിന്റെ കുറ്റസമ്മതം. റുഖിയയെ വിവാഹം കഴിച്ചതിന് ശേഷമാണ് മാഹീൻ വിദ്യയുമായി അടുക്കുന്നതും അവർക്ക് പെൺകുഞ്ഞ് ജനിക്കുന്നതും. എന്നാൽ, ഈ ബന്ധത്തെ കുറിച്ചറിഞ്ഞ റുഖിയ അത് അംഗീകരിക്കാൻ തയ്യാറായില്ല. ഏതുവിധേനെയും വിദ്യയെ ഒഴിവാക്കണമെന്നായിരുന്നു റുഖിയ തന്നോട് ആവശ്യപ്പെട്ടതെന്ന് മാഹീൻ പൊലീസിനോട് വ്യക്തമാക്കി. ഇതോടെയാണ് കുടുംബം തകരാതിരിക്കാൻ വിദ്യയേയും മകളെയും കൊലപ്പെടുത്തി കടലിൽ തള്ളാൻ തീരുമാനിച്ചതെന്നും പ്രതി മൊഴിനൽകി.
മാഹീനും ഭാര്യ റുഖിയയും പൊലീസിന് മുന്നിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. രണ്ടു പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മാഹിന്റെ മൊഴിയിലെ വൈരുധ്യമാണ് അന്വേഷണത്തിൽ നിർണ്ണായാകമായത്. പലപ്പോഴായി മാഹീൻ നൽകിയ മൊഴികളിൽ വൈരുധ്യം ഉയർന്നത് പൊലീസ് ശ്രദ്ധിച്ചിരുന്നു. 2011 ഓഗസ്റ്റ് 18നാണ് വിദ്യയെയും മകൾ ഗൗരിയെയും കാണാതാകുന്നത്. പൂവാർ സ്വദേശിയായ മാഹിൻ കണ്ണ് മത്സ്യവ്യാപാരിയായിരുന്നു. 2008ലാണ് ചന്തയിൽ കച്ചവടത്തിന് എത്തിയ മാഹിൻകണ്ണ് വിദ്യയുമായി ഇഷ്ടത്തിലാകുന്നത്. ഒരുമിച്ചു താമസിക്കുന്നതിനിടെ ദിവ്യ ഗർഭിണിയായി. കല്യാണം കഴിക്കാൻ വിദ്യയും കുടുംബവും തുടക്കം മുതൽ നിർബന്ധിച്ചെങ്കിലും മാഹിൻകണ്ണ് തയാറായിരുന്നില്ല.
ഗർഭിണിയായതോടെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യ സമ്മർദം ശക്തമാക്കി. ഇതിനിടെ മാഹീൻ കണ്ണ് വിദേശത്തേക്കു പോയി. നിർമാണ തൊഴിലാളിയായ വിദ്യയുടെ അച്ഛൻ കൂലിപ്പണി ചെയ്താണു കുടുംബം നോക്കിയിരുന്നത്. കുഞ്ഞിന് ഒരു വയസായപ്പോൾ മാഹിൻകണ്ണ് നാട്ടിലേക്കു തിരിച്ചു വന്നു. ഒരു സുഹൃത്ത് പറഞ്ഞാണ് മാഹിൻകണ്ണ് നാട്ടിലെത്തിയവിവരം വിദ്യ അറിയുന്നത്. മാഹിൻകണ്ണിനെ വിദ്യ നിർബന്ധിച്ച് വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. മാഹിൻകണ്ണ് വീട്ടിലുള്ളപ്പോഴാണ് ഭാര്യയായ റുഖിയയുടെ ഫോൺ വരുന്നത്. മാഹിൻകണ്ണ് വിവാഹിതനാണെന്ന കാര്യം വിദ്യ മനസിലാക്കിയത് അപ്പോഴാണ്. ഇതേച്ചൊല്ലി ഇരുവരും നിരന്തരം വഴക്കിലായി.
കാണാതാകുന്ന ദിവസം വിദ്യയും മകളും വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന സഹോദരി ശരണ്യയുമാണു വീട്ടിലുണ്ടായിരുന്നത്. വിദ്യയുടെ അമ്മ രാധ, ഭർത്താവിന്റെ ചിറയിൻകീഴിലെ ജോലി സ്ഥലത്ത് പണം വാങ്ങാൻ പോയിരിക്കുകയായിരുന്നു. വിദ്യ ഫോണിൽ വിളിച്ചു രണ്ടര വയസ്സുകാരിയായ മകൾക്കും മാഹിൻകണ്ണിനുമൊപ്പം വൈകിട്ട് പുറത്തേക്കു പോകുകയാണെന്ന് അറിയിച്ചു. വിദ്യ തിരിച്ചെത്താത്തതിനെതുടർന്ന് കുടുംബം പൂവാർ സ്റ്റേഷനിൽ പരാതി നൽകി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലുള്ള സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണു മാഹിന്‍കണ്ണ് പൊലീസിനോട് പറഞ്ഞത്. ഇരുവരെയും കൂട്ടിക്കൊണ്ട് വരാമെന്നു പറഞ്ഞതോടെ മാഹിൻകണ്ണിനെ പൂവാർ പൊലീസ് വിട്ടയച്ചു. പീന്നീട് പൊലീസ് കേസ് അന്വേഷിച്ചില്ല.