അതിരുകടന്നുള്ള താരാരാധന തെലുങ്ക് നാട്ടിൽ ഒരു പുതിയ സംഭവമല്ല. ഇഷ്ട താരത്തിനായി ജീവത്യാഗം ചെയ്യാൻ പോലും മടിയില്ലാതാരാണ് ഈ ആരാധകർ. ഇഷ്ടതാരത്തിന്റെ പേരിൽ ക്ഷേത്രം നിർമിക്കുന്നതുമുതൽ സിനിമാ പ്രദർശനം നടക്കുമ്പോൾ തിയേറ്ററിനകത്ത് വെടിക്കെട്ട് നടത്തുന്നതുവരെ സംഭവിച്ചിട്ടുണ്ട്. ഇപ്പേൾ ഇത്തരത്തിൽ ആരാധന അൽപം കൂടി പോയത്തിന്റെ ഫലമായി ആന്ധ്രയിൽ ഒരു ആരാധകൻ അറസ്റ്റിലായ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ഓസ്കർ പുരസ്കാരത്തിന്റെ നിറവിൽ നിൽക്കുന്ന യുവസൂപ്പർതാരം ജൂനിയർ എൻ.ടി.ആറിന്റെ നാല്പതാം പിറന്നാളാണ് രണ്ടുദിവസം മുമ്പ് കഴിഞ്ഞത്. താരത്തോടുള്ള ആരാധന പ്രകടിപ്പിക്കാൻ രണ്ട് ആടുകളെ കൊന്ന് അതിന്റെ രക്തം കൊണ്ട് ജൂനിയർ എൻ.ടി.ആറിന്റെ ഫ്ളക്സിൽ അഭിഷേകം നടത്തിയതാണ് പോലീസ് നടപടിയിലേക്ക് നയിച്ചത്. ആന്ധ്രയിലെ മച്ചിലിപട്ടണത്താണ് സംഭവം നടന്നത്.
ഈ മാസം 20-ാം തീയതിയായിരുന്നു എൻ.ടി.ആറിന്റെ ജന്മദിനം. മച്ചിലിപട്ടണത്തെ സിരി കൃഷ്ണ, സിരി വെങ്കടാ തിയേറ്ററുകൾക്ക് സമീപത്തേക്ക് ആഘോഷമായെത്തിയ ആളുകളിൽ ചിലരാണ് ആടുകളെ കൊന്നത്. തുടർന്ന് ആടുകളുടെ മൃതശരീരവും ആയുധങ്ങളും ഇവർ സ്ഥലത്തുനിന്ന് മാറ്റി. സംഭവത്തിൽ പി. ശിവ നാഗരാജു, കെ. സായി, ജി. സായി, ഡി. നാഗഭൂഷണം, പി. നാഗേശ്വരറാവു, വൈ. ധരണി, പി. ശിവ, ബി. അനിൽ കുമാർ എന്നിവരെ റോബർട്ട്സോൻപേട്ട് പോലീസ് അറസ്റ്റ് ചെയ്തു.
വിജയവാഡയിലും ആരാധകരുടെ ആഹ്ലാദം അതിരുവിട്ട സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. എൻ.ടി.ആർ 2003-ൽ അഭിനയിച്ച സിംഹാദ്രി എന്ന ചിത്രം അദ്ദേഹത്തിന്റെ ജന്മദിനത്തിൽ റിറീലീസ് ചെയ്തിരുന്നു. ഫോർ കെ ഫോർമാറ്റിലെത്തിയ ചിത്രത്തിന്റെ പ്രദർശനം നടന്നുകൊണ്ടിരിക്കവേ ആരാധകർ തിയേറ്ററിനകത്ത് പടക്കം പൊട്ടിക്കുകയായിരുന്നു. സംഭവത്തിൽ മുന്നിലെ രണ്ട് നിര സീറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചു.