മേയിലെ റേഷൻ വിതരണം ശനിയാഴ്ച ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ. സാങ്കേതിക തകരാർ കാരണം ഏപ്രിലിൽ രണ്ട് ദിവസം റേഷൻകടകൾ തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും മുന്മാസങ്ങളിലെ പോലെതന്നെ ഏപ്രിൽ മാസവും 78 ശതമാനം റേഷൻ കാർഡ് ഉടമകൾ റേഷൻ വിഹിതം കൈപ്പറ്റിയെന്നും മന്ത്രി പറഞ്ഞു.
സാങ്കേതിക തകരാർ പരിഹരിച്ച ശേഷം റേഷൻകടകളുടെ പ്രവർത്തനം തൃപ്തികരമായി നടന്നു വരികയാണ്. എല്ലാ മാസവും 75 മുതൽ 80 ശതമാനം വരെ കാർഡുടമകളാണ് റേഷൻ വിഹിതം കൈപ്പറ്റാറുള്ളത്. കഴിഞ്ഞ നാല് ദിവസങ്ങളിൽ റേഷൻകടകൾ ഷിഫ്റ്റ് സംവിധാനത്തിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ പൂർണ സമയവും തുറന്ന് പ്രവർത്തിച്ചിരുന്നു.