തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലേക്ക് വ്യാജ തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കിയ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. സിആർ കാർഡ് ആപ്പുവഴി തിരിച്ചറിയൽ കാർഡ് നിർമ്മിച്ച സംഭവത്തിൽ തൃക്കരിപ്പൂരിലെ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് ജയ്സൺ മുകളേലിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ആപ്പിൽ നിന്നും ലഭിച്ച മദർ തിരിച്ചറിയൽ കാർഡ് ഉടമയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നീക്കം.
ആപ്പിന്റെ സഹായത്തോടെ ജയ്സന്റെ നേതൃത്വത്തിൽ തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. കാസർകോട് ജില്ലയിൽ വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചതായാണ് അന്വേഷണ സംഘത്തിൻറെ നിഗമനം. ഈ സാഹചര്യത്തിൽ കാസർകോട് കേന്ദ്രീകരിച്ച് അന്വേഷണം സജീവമാക്കാനാണ് തീരുമാനം.
അതേസമയം പത്തനംതിട്ടയിൽ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമ്മിച്ച സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രത്യേക അന്വേഷണ സംഘം. ജില്ലാ വൈസ് പ്രസിഡന്റ് എം ജെ രഞ്ജുവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പ്രതി ചേര്‍ത്തത്. ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് എം ജെ രഞ്ജുവെന്ന് പൊലീസ് പറഞ്ഞു.