തിരുവനന്തപുരം:കെ പി സി സി പുനഃ സംഘടന നിർത്തി വച്ചത് തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങളിൽ ആശങ്ക പടർത്തുന്നു.ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് കോൺഗ്രസുകാർ പുനഃസംഘടന നിർത്തി വച്ചത് പക്വത ഇല്ലാത്ത നടപടിയായി പോയെന്നു കുറ്റപ്പെടുത്തുന്നത്.കെ സുധാകരന്റെയും,വി ഡി സതീശന്റെയും കൂട്ടായ ശ്രമം മൂലം സംഘടന ചലിക്കാൻ തുടങ്ങിയപ്പോൾ തന്നെ എം പി മാരുടെ പരാതിയെ തുടർന്ന് പുനഃസംഘടന നിർത്തി വെച്ചതിൽ അണികളിൽ രോക്ഷം പ്രകടമാണ്.
തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിനെയും ഈ നടപടികൾ പ്രതികൂലമായി ബാധിക്കുമെന്ന് അണികൾ ഭയപ്പെടുന്നു.ഗ്രൂപ്പ് മാനേജർമാർക്ക് ഗ്രൂപ്പ് വളർത്തുന്നതിലാണ് താല്പര്യമെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റാൽ അത് മൂന്നാം പിണറായി ഭരണത്തിന് ആക്കം കൂട്ടുമെന്നതിൽ നിരീക്ഷകർക്കു സംശയമേതുമില്ല.ഇന്നലെ തുടങ്ങിയ സിപിഎം സംസ്ഥാന സമ്മേളനത്തിൽ തൃക്കാക്കര ഉപ തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിക്കേണ്ടതിന്റെ ആവശ്യകത കോടിയേരി ബാലകൃഷ്ണൻ ഊന്നി പറഞ്ഞത് എൽ ഡി എഫ് എങ്ങനെ തൃക്കാക്കരയെ കാണുന്നു എന്നതിന്റെ സൂചനയാണ് കാണിക്കുന്നത്.മൂന്നാം എൽ ഡി എഫ് ഭരണത്തിലേക്കുള്ള ആണിക്കല്ലാണ് തൃക്കാക്കര എന്നാണ് കോടിയേരി വിശേഷിപ്പിച്ചത്.
കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉമാ തോമസ് വരണമെന്നതിനു അണികളിൽ മുൻ തൂക്കം ലഭിക്കുമ്പോൾ നേതൃത്വവും അതിന് കുട പിടിക്കുകയാണ്.അഞ്ചോളം കോൺഗ്രസ്നേതാക്കളാണ് തൃക്കാക്കര കണ്ടു പനിക്കുന്നത്.ഉമ തോമസ് സ്ഥാനാർത്ഥിയായാൽ സ്ഥാനാർഥി എന്ന നിലയിൽ പരിചയപ്പെടുത്തേണ്ടതില്ലെന്നുള്ളത് വലിയൊരു അനുകൂല ഘടകമാണ്. കോൺഗ്രസ് അണികൾ ശക്തരാണെങ്കിലും നേതാക്കളുടെ തമ്മിലടിയും,ഇപ്പോൾ ഉണ്ടായിരിക്കുന്ന പുനഃസംഘടന നിർത്തി വെക്കലും തൃക്കാക്കരയിലെ പ്രതിഫലിക്കാതിരിക്കില്ല. എന്നാൽ അതൊക്കെ പി ടി തോമസ് തരംഗത്തിൽ മറികടക്കാമെന്നാണ് ഡി സി സി നേതൃത്വത്തിന്റെ കണക്കു കൂട്ടൽ.ഘടക കക്ഷികളിൽ മുസ്‌ലിം ലീഗും.,ജോസഫ് വിഭാഗം കേരളാ കോൺഗ്രസും പ്രാഥമിക സംഘടനാ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.പി ജെ ജോസഫ് പങ്കെടുത്ത ഒരു യോഗം കഴിഞ്ഞെങ്കിലും.,ജോസഫ് വിഭാഗത്തിന്റെ മറ്റൊരു കൺവൻഷൻ ഈ മാസം ആറാം തീയതി ചേരുന്നതിൽ അപു ജോൺ ജോസഫ്ഉം പങ്കെടുക്കുന്നുണ്ട്.