യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തു രണ്ടു ടേം പൂർത്തിയാക്കിയ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോം സ്ഥാനമൊഴിയുന്നു.
പകരം മറ്റൊരു കേന്ദ്രകമ്മിറ്റി അംഗമായ എം. ഷാജർ യുവജന കമ്മീഷൻ അധ്യക്ഷനാകും. മൂന്നു വർഷമാണ് കമ്മീഷൻ്റെ കാലാവധി.
കഴിഞ്ഞ സർക്കാരിന്റ കാലത്ത് 2016ൽ നിയമിതയായ ചിന്തയ്ക്ക് സർക്കാരിന്റെ അവസാനകാലത്ത് വീണ്ടും നിയമനം നൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 6നു രണ്ടാം ടേം പൂർത്തിയായി.
പുതിയ അദ്ധ്യക്ഷനെ നിയമിക്കുന്നതു വരെയോ പരമാവധി ആറു മാസമോ തുടരാമെന്ന വ്യവസ്ഥയിലാണു ചിന്ത ഫെബ്രുവരിക്കു ശേഷം ചുമതല വഹിച്ചു പോന്നത്.പിഎച്ച്ഡി പ്രബന്ധത്തിലെ പിശകും 17 മാസത്തെ ശമ്പളക്കുടിശിക ആവശ്യപ്പെട്ടതിലെ വിശദീകരണം പാളിയതുമൊക്കെയായി ചിന്തയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. ലഹരിവിരുദ്ധ പ്രചാരണം, ജില്ലാതല അദാലത്തുകൾ, തൊഴിൽമേളകൾ, ജോബ് പോർട്ടൽ തുടങ്ങിയവ നേട്ടമായി കാണുന്നുവെന്ന് ചിന്ത പറഞ്ഞു.
തീപ്പൊരി പ്രസംഗികയായ ചിന്താ ജെറോമിന് ഇനി യുവജന സംഘടനയായ ഡി വൈ എഫ് ഐ യിൽ പ്രവർത്തിക്കാം.അടുത്ത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ചിന്തയെ കൊല്ലത്ത് മത്സരിപ്പിക്കാനും ആലോചനയുണ്ട്.കൊല്ലത്തെ എം പി പ്രേമചന്ദ്രനെ തോൽപ്പിക്കാൻ ചിന്തയ്ക്കു കഴിയുമെന്നാണ് സിപിഎം കേന്ദ്രങ്ങൾ കണക്കു കൂട്ടുന്നത്.എന്നാൽ ചിന്തയ്ക്ക് എതിരെ ഒരു ലോബി മാധ്യമങ്ങളെ കൂട്ട് പിടിച്ച് പിറകെ കൂടിയതും ഒരു വിവാദമായിരുന്നു.അതിൽ നിന്നും ഒക്കെ അവർ ഇപ്പോൾ മുന്നോട്ടു പോയിരിക്കുന്നതായും ചിന്തയോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നു.